Saturday 30 March 2013

കൃഷ്ണപ്രിയ,ഖൈറുന്നീസ, പേരറിയാത്ത പിഞ്ചു പൈതൽ  
ഇന്ന് വെള്ളിയാഴ്ച, കൃഷ്ണപ്രിയയെ ഓര്‍ക്കുന്നുണ്ടോ....!? 
ഇതുപോലെ ഒരു വെള്ളിയാഴ്ചയാണ് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള സ്ക്കൂള്‍ വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയ എന്ന പന്ത്രണ്ടു വയസുകാരി കൊച്ചു മിടുക്കിയെ അയല്‍വാസിയായ ഒരു നരാധമന്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്നത്. അതു കഴിഞ്ഞ് അധികം വൈകാതെ മലപ്പുറം ജില്ലയിലെ തന്നെ കൊണ്ടോട്ടിയില്‍ ഖൈറുന്നീസ എന്ന ഇതേ വയസുള്ള ബാലികയും മദ്രസാ പഠനത്തിനായി പോകുമ്പോള്‍ ഇത്തരം ദുരന്തത്തിന് ഇരയായി. ഇന്നിതാ പേരുപോലും അറിയാത്ത ഒരു പിഞ്ചു പൈതലും കാമപേക്കൂത്തിന്റെ ദയനീയ സാക്ഷ്യപത്രമായി മുന്നില്‍ നില്‍ക്കുന്നു. മുഴുവന്‍ പുരുഷ വര്‍ഗത്തേയും ലജ്ജിപ്പിക്കുന്ന ജീവിക്കുന്ന രക്തസാക്ഷിയായി. തനിക്കെന്താണ് സംഭവിച്ചെതെന്നും അതിന് കാരണക്കാരന്‍ ആരാണെന്നും ഒന്നും അവള്‍ക്കറിയില്ല. നാളെ അവള്‍ തന്റെ നിഷ്‌കളങ്ക മുഖവുമായി ഈ വര്‍ഗത്തെ നോക്കി പുഞ്ചിരിക്കും. മനസുരുകുന്ന ആ പുഞ്ചിരി ഏറ്റുവാങ്ങുവാന്‍ കരുത്തുള്ളവര്‍ പുരുഷവര്‍ഗത്തില്‍ ആരുണ്ട്.......! ലജ്ജിക്കുന്നു എന്റെ വര്‍ഗമേ.... ഞാനും നിന്നിലൊരംഗമായിപ്പോയല്ലോ....!!

മതം ഒരു കൂട്ട ഭ്രാന്ത് 
മതഭ്രാന്തിനു കാല ദേശാന്തരങ്ങളില്ല, "പണ്ഡിത" പാമര വൈചാത്യങ്ങളില്ല. വിവേക ശൂന്യരായ , സ്വതന്ത്ര ചിന്താശേഷിയില്ലാത്ത ആരെയും ആ ഭ്രാന്തു പിടികൂടും. ഭ്രാന്തന്മാരുടെ എണ്ണ കൂടുതല്‍ വിവേകമതികളെ അളക്കാനുള്ള മാനദന്ധമായി എടുക്കരുത്....

Friday 29 March 2013

ലോകാ സമസ്താ യന്ത്ര വൽക്രുതായ സുഖിനോ ഭവന്തു 
പ്രകൃതിപരവും യുദ്ധപരവുമായ പ്രതികൂല സാഹചര്യങ്ങൾ കൊണ്ട് ഏറെ ക്ലേശിക്കുന്ന ജപ്പാൻ എന്ന ദ്വീപു സമൂഹത്തെ, ലോകത്തിലെ തന്നെ വൻ സാമ്പത്തിക ശക്തിയാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ഒരു ഘടകം, അവരുടെ സാങ്കേതിക വിദ്യയിലുള്ള പരിജ്ഞാനവും അത് വികസിപ്പിച്ചു മറ്റു രാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്തതും ആയിരുന്നു. ഇന്ത്യ അടക്കമുള്ള വികസ്വര- അവികസിത രാഷ്ട്രങ്ങളെല്ലാം തന്നെ ജപ്പാന്റെ യന്ത്ര സാമഗ്രികളുടെ ഉപഭോക്താക്കളാണ്. അതുകൊണ്ട് തന്നെ ഇന്നും ജപ്പാൻ ഒരു വൻ സാമ്പത്തിക ശക്തിയായി തുടരുന്നു.

ജപ്പാനെ പിന്തുടർന്ന് ഇന്ത്യയും വരും നാളുകളിൽ ഒരു സാമ്പത്തിക ശക്തിയായി പരിണമിക്കാൻ പോകുന്നു വന്നതാണ് വസ്തുത. ഇന്ത്യയുടെ ഈ മേഖലയിലെ മുന്നേറ്റത്തിനു ചുക്കാൻ പിടിക്കുന്നതാകട്ടെ നമ്മുടെ കൊച്ചു കേരളവും...! ഇപ്പോൾ തന്നെ ഗൾഫിലെക്കടക്കം ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും കേരളത്തിലെ ഒരൊറ്റ വ്യക്തിയുടെ ഫാക്റ്ററിയിൽ നിർമ്മിക്കുന്ന യന്ത്രങ്ങൾ വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഈ യന്ത്രങ്ങളാകട്ടെ ലോകത്ത് മറ്റൊരാൾക്കും നിർമ്മിതിയിൽ അനുകരിക്കാനാവാത്ത അതീവ ശക്തി വിശേഷങ്ങളുള്ളവയും ...!! വരും നാളുകളിൽ ഈ യന്ത്ര വില്പ്പന ഇനിയും വർദ്ധിക്കും എന്നാണു കണക്കു കൂട്ടപ്പെടുന്നത് . കേരളീയരായ ഒരോരുത്തർക്കും ഈ വിസ്മയകരമായ മുന്നേറ്റത്തിൽ അഭിമാനിക്കാം, "ലോകാ സമസ്താ യന്ത്രവൽക്രുതായ സുഖിനോ ഭവന്തു ..! മാഷാ ആറ്റുകാൽ രാധാകൃഷ്ണൻ"...!!

വാൽകഷ്ണം : ലോകത്തുള്ള സകലമാന ജനങ്ങളുടെയും പ്രശ്ന പരിഹാരം ഗണിച്ചു കാണുന്ന ടിയാൻ, സ്വന്തം മകളെ കാണാതായപ്പോൾ ഗണിച്ചു നോക്കാൻ ഏൽപ്പിച്ചത് കേരള പോലീസിനെ ...!!

ദൈവത്തിന്റെ അശ്ലീല ദൃഷ്ട്ടാന്തങ്ങൾ 
മത്സ്യങ്ങളുടെയും മൃഗങ്ങളുടെയും പുറത്ത്, പച്ചക്കറിയിൽ, പഴങ്ങളിൽ, ആകാശത്ത്, വെള്ളത്തിൽ ഒക്കെ തന്റെ നാമവും ചിത്രങ്ങളും ഇഷ്ട്ട ചിഹ്നങ്ങളുമൊക്കെ അച്ചടിച്ചു കൊണ്ട് വിശ്വാസികൾക്ക് ദൃഷ്ട്ടാന്തം നല്കുന്ന ദൈവം തന്നെയാണ് പ്രകൃതിയിൽ ഇങ്ങനെ പച്ചയായി " അശ്ലീല " പ്രദർശനം നടത്തുന്നതും. എന്ത് ദൃഷ്ട്ടാന്തമാണാവോ ദൈവം ഈ അടയാളങ്ങളിലൂടെ വിശ്വാസികൾക്ക് നല്കുന്നത് ......!!?
മന്ദ ബുദ്ധികളുടെ ദൈവിക  ദൃഷ്ട്ടാന്തങ്ങൾ
ദൈവങ്ങൾ തങ്ങളുടെ അസ്ഥിത്വം തെളിയിക്കുന്നതിന് ദൃഷ്ട്ടാന്തങ്ങൾ നല്കുന്നു .....മത്സ്യങ്ങളുടെയും മൃഗങ്ങളുടെയും പുറത്തു, പച്ചക്കറിയിൽ, പഴങ്ങളിൽ, മാംസത്തിൽ ,ആകാശത്ത്,വെള്ളത്തിൽ, കോഴി തലയിൽ,മരത്തിൽ അങ്ങനെ അങ്ങനെ ....... 

ഇസ്ലാമിന്റെ ദൈവമാണ് തെളിവുകൾ നൽകുന്നതിൽ മുന്നിട്ടു നില്ക്കുന്നത്. പുള്ളി അറബിയിലാണ് സ്ഥിരം തെളിവ് നൽകുന്നത്. പുള്ളിക്ക് ആകെ അറിയുന്ന ഭാഷ അറബി മാത്രമാണ് എന്ന വിമര്ശനം പണ്ടേ നിലനില്ക്കുന്നുണ്ട്, അത് സ്ഥിരീകരിക്കുന്നതാണ് പുള്ളിയുടെ തെളിവുകളും...!! മറ്റു ദൈവങ്ങളും മോശമല്ലാതെ തെളിവ് നല്കുന്നു ,തന്റെ പുത്രന്റെ ചിത്രം തന്നെ വരച്ചു കാണിച്ചു കൊണ്ടാണ് ക്രൈസ്തവ ദൈവം ദൃഷ്ട്ടാന്തം നല്കുന്നത്.....!!

ഏതായാലും "ചിന്തിക്കുന്ന" മന്ദബുദ്ധികൾക്ക് ദൃഷ്ട്ടാന്തം ഉണ്ട് "ദൈവം ഒന്നല്ല, ഒന്നിലേറെ ഉണ്ടെന്ന് ...!!!

ഹൈന്ദവ കപട "ശാസ്ത്ര"ങ്ങൾ ശാസ്ത്രീയമായി  തെളിയിക്കുന്നവർക്ക് പാരിതോഷികം 
നിരീക്ഷണ പരീക്ഷണങ്ങള്‍ കൊണ്ട് തെളിയിക്കപ്പെട്ട തെളിയിക്കപ്പെടാവുന്ന ഭൌതിക സത്യങ്ങളെയാണ്‌ ശാസ്ത്രമായി പരിഗണിക്കപ്പെടുന്നത്. എന്നാല്‍ എന്ത് അസംബന്ധത്തിന്റെയും വാലായി 'ശാസ്ത്രം' എന്ന വാക്ക് കൂട്ടിച്ചേര്‍ത്തു തെറ്റിദ്ധരിപ്പിച്ചു ഉപജീവനത്തിനു ഉപയോഗിച്ചിരുന്ന ഭാരതീയ കുടില ബുദ്ധികളില്‍ വിരിഞ്ഞ ചില ശാസ്ത്രങ്ങളാണ് താഴെ ചിത്രത്തിലുള്ളത്. സത്യത്തിന്റെ ഒരു തരിമ്പു പോലും ഇല്ലാത്ത കപടശാസ്ത്രങ്ങള്‍ ...!!
തത്വമസിയും അഹം ബ്രഹ്മാസ്മിയും   
ഭാരതീയ തത്വചിന്തയിൽ നാത്സിക്യത്തിനുള്ള പങ്കു ചെറുതല്ല,ഷഡ് 
ദർശനങ്ങളിൽ ദൈവം (ബ്രാഹ്മം ) എന്ന ആശയത്തെ തന്നെ പ്രാചീന കാലം മുതൽ നിരാകരിക്കുന്ന,ചോദ്യം ചെയ്യുന്ന ചാർവാക ദർശനത്തിലാണ് ഭാരതീയ നാസ്തിക്യ ചിന്തയുടെ അടിവേര് കിടക്കുന്നത്. അതായത് ഒരു തത്വചിന്താ എന്ന നിലയിൽ മൂവായിരത്തിലധികം പഴമ അവകാശപെടാവുന്ന ഒന്നാണ് ഭാരതീയ നാൽസിക്യം. 

ബഹുഭൂരി പക്ഷം വരുന്ന ദർശനങ്ങളുടെ പിന്തുണ ഉണ്ടായിട്ടും തള്ളേണ്ടതിനെ കൊള്ളുകയും കൊള്ളേണ്ടതിനെ തള്ളുകയും ചെയ്ത പാരമ്പര്യമാണ് നമുക്കുള്ളത് ...! മറിച്ചായിരുന്നെങ്കിൽ ലോകത്തെ വിസ്മയിപ്പിക്കുന്ന ഏക നാസ്തിക രാഷ്ട്രമാകുമായിരുന്നു ഭാരതം.
എന്നാൽ ഇതിനു നേര് വിപരീതമായി ഇന്ന് നാട് അറിയപ്പെടുന്നത് മുപ്പത്തിമൂന്നു മുക്കോടി ദൈവങ്ങളുടെ പേരിലുള്ള വൈവിധ്യമാർന്ന അന്ധ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിലാണ്.

വിശ്വാസന്തിന്റെ പേരിൽ മോക്ഷത്തിനും ശാന്തിക്കും വേണ്ടി തീർഥാടനനം നടത്തിയും വഴിപാടുകൾ നേര്ന്നും ഒക്കെ അസംതൃപ്തിയോടെ അലയുന്ന ഈ ജനത അറിയുന്നില്ല തങ്ങളുടെ യഥാർത്ഥ തത്വചിന്തയിൽ ദൈവം ഒന്നുമല്ല എന്ന സത്യം.

ദൈവത്തിന്റെ വാഹന നിർമ്മാണം   
ദൈവം വാഹന നിര്‍മാണം നടത്തുന്നുണ്ടോ ..!? നമ്മുടെ പൊതു നിരത്തുകളിലെ വാഹന നിരീക്ഷണം നടത്തിയാല്‍ ഇല്ലന്നു പറയാനാവില്ല. എത്രയോ വണ്ടികള്‍ ദൈവം "സമ്മാനി"ച്ച വകയില്‍ ഓടികൊണ്ടിരിക്കുന്നു, ശാസ്ത്രം ഇവിടെ വെറും നോക്കുകുത്തി . 

ശാസ്ത്രം അതിന്റെ സങ്കീര്‍ണ്ണവും സൂക്ഷ്മവുമായ നിരന്തര പരിഷ്ക്കരണ പ്രക്രിയയിലൂടെയാണ് നാം ഇന്നനുഭവിക്കുന സൌകര്യങ്ങളെല്ലാം രൂപപ്പെടുത്തിയിട്ടുള്ളത്.ശാസ്ത്രത്തിന്റെ ഈ നേട്ടങ്ങള്‍ക്കെല്ലാം നിദാനം, മനുഷ്യന്റെ ബുദ്ധി വൈദഗ്ദ്ധ്യം ഒന്നുമാത്രമാണ്. മറ്റു പ്രകൃത്യാതീത ഇടപെടലുകളൊന്നും ശാസ്ത്രത്തിനു ഇന്നുവരെ കൈപറ്റേണ്ടി വന്നിട്ടില്ല . അങ്ങനെ ഒരു സഹായവും ശാസ്ത്രത്തിനു ആവശ്യവുമില്ല. നാം ഇന്ന് ഉപയോഗിക്കുന്ന ഒരു മോട്ടോര്‍ ബൈക്ക് അല്ലങ്കില്‍ ഒരു കാര്‍, എല്ലാം പടി പടിയായിട്ടുള്ള ശാസ്ത്ര സംഭാവനയുടെ ഫലമാണ്.
ഇനിയും അവയെല്ലാം മനുഷ്യ പ്രയത്നാടിസ്ഥാനത്തില്‍ പരിഷ്ക്കരിച്ചു കൊണ്ടിരിക്കാം.

ശാസ്ത്രത്തിന്റെ ഈ സൌകര്യങ്ങളെല്ലാം ശാസ്ത്രത്തെ നിശിതമായി എതിര്‍ക്കുന്ന ശാസ്ത്രത്തിന്റെ ആജന്മ ശത്രുവായ മതവും മതവാദികളും ഉപയോഗപ്പെടുത്തുന്നുണ്ട്. അതില്‍ അവകാശം സ്ഥാപിക്കാന്‍ വരെ തങ്ങളുടെ ഗ്രന്ഥങ്ങള്‍ ദുര്‍ വ്യാഖ്യാനിച്ചു പലപ്പോഴും മതങ്ങള്‍ മത്സരിക്കാരുമുണ്ട്. മാത്രമല്ല ഇവയെല്ലാം ദൈവിക സംഭാവനയാണെന്ന് വരെ ഇത്തരക്കാര്‍ വ്യാഖ്യാനിക്കും. ശാസ്ത്ര സംഭാവനകളായ വാഹനങ്ങളുടെ പുറത്തെല്ലാം തങ്ങളുടെ മത ചിഹ്ന്നങ്ങളും ദൈവിക വാഴ്തലുകളും അത് തങ്ങളുടെ ദൈവത്തിന്റെ പാരിതോഷികമാണെന്ന് വരെ (gift of god), ഇത്തരക്കാര്‍ യാതൊരു ഉളുപ്പുമില്ലാതെ ആലേഖനം ചെയ്തു വെക്കുന്നു.

ശാസ്ത്രത്തെ എതിര്‍ക്കുകയും സൌകര്യ പൂര്‍വ്വം ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന മതരീതി ഒരിക്കലും ആശാസ്യമല്ല. ഒന്നുകില്‍ എതിര്‍ക്കുക അല്ലങ്കില്‍ ശാസ്ത്രത്തെ പിന്‍പറ്റാന്‍ തയ്യാറാവുക.

  ആറ്റുകാൽ പൊങ്കാലയും നൂറുൽ ഇസ്ലാം യൂണിവെർസിറ്റിയും 
യൂണിവേര്‍സിറ്റി ആണെത്രേ......യൂണിവേര്‍സിറ്റി....!! ഇങ്ങനെയും ഉണ്ടോ യൂണിവേര്‍സിറ്റികള്‍ ..!!!
കാറി തുപ്പേണ്ട ദൈവങ്ങളും മത ചിഹ്ന്നങ്ങളും 
ലോകത്താകമാനം ലക്ഷകണക്കിനു വിശ്വാസികള്‍ പട്ടിണിയുടെയും പരിവട്ടതിന്റെയും നിലയില്ലാകയത്തിലേക്ക് മുങ്ങി താഴ്ന്നു കൊണ്ടിരിക്കുമ്പോള്‍, തങ്ങളുടെ ദൈവങ്ങളെ, മതചിഹ്നങ്ങളെ, ആരാധനാലയങ്ങളെ, കൊടിമരങ്ങളെ എല്ലാം മോടി പിടിപ്പിച്ചും ഉയരം കൂട്ടിയും സ്വര്‍ണ്ണം പൂശിയും ധൂര്‍ത്തടിക്കുകയാണ് മതനേതൃത്വവും പൌരോഹിത്യവും. 

മതം ധൂര്‍ത്തടിക്കുന്ന പണം മതി എത്രയോ ദാരിദ്ര്യങ്ങള്‍ക്ക് പരിഹാരമേകാന്‍, എന്നാല്‍ അതു മത ഡ്യൂട്ടിയല്ല, തങ്ങളുടെ വിശ്വാസങ്ങളെയും ദൈവങ്ങളെയും സംരക്ഷിക്കുക എന്നതുമാത്രമാണ് ആ ലിസ്റ്റിലെ പ്രഥമ കര്‍ത്തവ്യം. വിശ്വാസങ്ങളെയും ദൈവങ്ങളെയും സംരക്ഷിക്കാന്‍ വാളെടുക്കാനും മതം തയ്യാറാകും.

തങ്ങളുടെ ദൈവങ്ങളുടെയും മതചിഹ്നങ്ങളെയും നേര്‍ക്ക്‌ ഒന്ന് കാറിതുപ്പി പ്രതികരിക്കാന്‍ പോലും ചെയ്യാന്‍ പാടില്ലാത്ത വിധം മതം വിശ്വാസികളില്‍ കുത്തിവെക്കപെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. എല്ലാം തങ്ങളുടെ "കരുണാമയനായ" ദൈവത്തിന്റെ വിധി എന്ന രീതിയില്‍., ആ ദൈവിക വിധിയെ പഴിക്കരുത്, ചോദ്യം ചെയ്യരുത്, അത്തരം ചിന്തകള്‍ തന്നെ ദൈവനിന്ദയാണ്. മരണാനന്തര ജീവിത സൌഖ്യത്തിനു കൂടുതല്‍ പ്രയാസമേകുന്നതുമാണ്.

പർവ്വതങ്ങളും ദൈവങ്ങളും 
അന്യമതങ്ങളെയും അവരുടെ വിശ്വാസാചാരങ്ങളെയും തുറന്നു കാണിക്കാനും എതിര്‍ക്കാനും അതീവ വ്യഗ്രത കാണിക്കുന്ന മതമാണ്‌ ഇസ്ലാം. ഇതിനു വേണ്ടി മാത്രമായി സംവാദങ്ങളും പ്രസിദ്ധീകരണങ്ങളും ചാനലുകളും പ്രഭാഷണങ്ങളും നടത്തുന്ന ഇസ്ലാം, ഇതിലൂടെയെല്ലാം തങ്ങളുടെ മതം മാത്രമാണ് ശാസ്ത്രീയമെന്നും സത്യമെന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തമായെതെന്നും യഥാര്‍ത്ഥ വിമോചന മാര്‍ഗമെന്നും സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു . ക്രൈസ്തവന്റെ വേദഗ്രന്ഥവും ത്രിത്വവും ദൈവപുത്രനും ഹൈന്ദവന്റെ വിഗ്രഹാരാധനയും, കല്ല്‌ കട്ട തുടങ്ങിയ എല്ലാ ആരാധനകളെയും ഇസ്ലാം അതിനിശിതമായി വിമര്‍ശന വിധേയമാക്കാറുണ്ട്. എന്നാല്‍ അപ്പോഴൊന്നും സ്വന്തം മതത്തിലെ സമാന ആരാധനകളെയും അനുഷ്ടാന രീതികളെയും ഇസ്ലാം തന്ത്ര പൂര്‍വ്വം മറച്ചു വെക്കുകയോ അല്ലങ്കില്‍ അവയെയെല്ലാം പുത്തന്‍ വ്യാഖ്യാനങ്ങള്‍ നല്‍കി അവതരിപ്പിക്കുകയോ ആണ് ചെയ്യാറുള്ളത്.

ദൈവങ്ങള്‍ക്ക് പര്‍വതങ്ങളുമായി അഭേദ്യ ബന്ധമുണ്ട്. പ്രമുഖ മതങ്ങളുടെ ആരാധനയുമായി ബന്ധപെട്ട ഒരു ചിഹ്നമാണ് പര്‍വതങ്ങള്‍ . മിക്ക മതങ്ങളിലും പര്‍വത മഹനീയത കാണാനാകും . ഹൈന്ദവ ദൈവങ്ങളില്‍ പലരും പര്‍വത മുകളിലാണ് നിവസിക്കുന്നത്.ശിവന്‍ കൈലാസം,അയ്യപ്പന്‍ ശബരിമല, സുബ്രഹ്മന്യന്‍ പഴനിമല ഇങ്ങനെ ധാരാളം മലകളുമായി ബന്ധപെട്ട ആരാധനാ കേന്ദ്രങ്ങളെയും ദൈവങ്ങളെയും വടക്കന്‍ സംസ്ഥാനങ്ങളിലും കാണാം, കൊടുങ്കാറ്റും പേമാരിയും ഉണ്ടായ സമയത്ത് ഗോവര്‍ധന ഗിരി തന്നെ പൊക്കി കുടയാക്കി പിടിച്ചാണ് കൃഷ്ണന്‍ തന്റെ പ്രജകളെ സംരക്ഷിച്ചത്. ഒരു മലയൊക്കെ ഒറ്റ കൈകൊണ്ട് പൊക്കി പിടിച്ചു നില്‍ക്കാനുള്ള ആരോഗ്യമുള്ളവനായിരുന്നു കൃഷ്ണന്‍...!! ...,! മറ്റൊരു ദൈവമായ ഹനുമാന്‍ മല തന്നെ നിഷ്പ്രയാസം കയ്യിലെടുത്തു പറന്ന സംഭവവും രാമായണം വ്യക്തമാക്കുന്നു. ഇതെല്ലാം ഹൈന്ദവ മലകള്‍...!!........ ..!,കെട്ടുകഥകള്‍, ആയുക്തികം ....!! .

ഖുറാനും പര്‍വതങ്ങളെ ഒരുപാട് സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നു. ഖുറാനിലെ ഒരദ്ധ്യായത്തിന്റെ പേര് തന്നെ "പര്‍വതങ്ങള്‍" " എന്ന അര്‍ഥം വരുന്നതാണ്. ഖുറാന്‍ അനുസരിച്ച് പര്‍വതങ്ങള്‍ സൃഷ്ടിക്കപെട്ടത്‌ തന്നെ ഭൂമി മനുഷ്യരെയും കൊണ്ട് ചെരിയാതിരിക്കാനാണ്. ഖുറാന്‍ അനുസരിച്ച് ചില പര്‍വതങ്ങള്‍ അല്ലാഹുവിന്റെ മത ചിഹ്നങ്ങളാണ് . "തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. .........." [ഖുറാന്‍ 2;158] അതുകൊണ്ട് തന്നെ ഹജ്ജു എന്ന ആരാധനാ കര്‍മത്തിലെ ഒരു മുഖ്യ അനുഷ്ട്ടാനമാണ് ഈ കുന്നുകളെ വലം വെക്കല്‍..., ഇവയൊന്നും കൂടാതെ വിവേകമുള്ള പര്‍വതങ്ങളെയും സംസാരിക്കുന്ന [ പാടുന്ന ] പര്‍വതങ്ങളെയും ഖുറാനില്‍ കാണാം .....

തീര്‍ച്ചയായും ദാവൂദിന്‌ നാം നമ്മുടെ പക്കല്‍ നിന്ന്‌ അനുഗ്രഹം നല്‍കുകയുണ്ടായി.( നാം നിര്‍ദേശിച്ചു: ) പര്‍വ്വതങ്ങളേ, നിങ്ങള്‍ അദ്ദേഹത്തോടൊപ്പം ( കീര്‍ത്തനങ്ങള്‍ ) ഏറ്റുചൊല്ലുക. പക്ഷികളേ, നിങ്ങളും നാം അദ്ദേഹത്തിന്‌ ഇരുമ്പ്‌ മയപ്പെടുത്തികൊടുക്കുകയും ചെയ്തു [ഖുറാന്‍ 34:10] ( പര്‍വതങ്ങളോട് കീര്‍ത്തനം ചൊല്ലാന്‍ പറയുന്ന അല്ലാഹുവാണോ, കീര്‍ത്തനം ചൊല്ലുന്ന പര്‍വതമാണോ ബുദ്ധി ശൂന്യന്‍ !??)

കീര്‍ത്തനം ചൊല്ലുന്ന പര്‍വതങ്ങളെ കടത്തി വെട്ടുന്നവയാണ് വിവേക ബുദ്ധിയുള്ള പര്‍വതങ്ങള്‍ ...... തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം (ഉത്തരവാദിത്തം ) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത്‌ ഏറ്റെടുക്കുന്നതിന്‌ അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക്‌ പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത്‌ ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു. [ഖുറാന്‍ ; 33;72]......പര്‍വതങ്ങള്‍ക്കും തീരുമാനമെടുക്കാന്‍ കഴിവില്ലായ്മ, പേടി .....!!! [ ഇവയുടെ വ്യാഖ്യാനങ്ങള്‍ കൂടെ ചേര്‍ത്ത് വായിക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും ]

പര്‍വതം തന്നെ ഇളക്കിയെടുത്തു ജനങ്ങളുടെ തല മുകളില്‍ പിടിച്ചു ഭീഷണിപെടുത്തുന്ന ദൈവത്തെയും ഖുറാനില്‍ കാണാം ........" (തൂര്‍ ) പര്‍വ്വതത്തെ അവരുടെ മീതെ ഉയര്‍ത്തി പിടിച്ചു കൊണ്ട് നാം അവരോടു പ്രതിജ്ഞ വാങ്ങി" .[ഖുറാന്‍ 4;154] ........"നാം പര്‍വ്വതത്തെ അവര്‍ക്കു മീതെ ഒരു കുടയെന്നോണം ഉയര്‍ത്തി നിര്‍ത്തുകയും അതവരുടെ മേല്‍ വീഴുക തന്നെ ചെയ്യുമെന്ന്‌ അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. ( നാം പറഞ്ഞു: ) നാം നിങ്ങള്‍ക്ക്‌ നല്‍കിയത്‌ മുറുകെപിടിക്കുകയും, അതിലുള്ളത്‌ നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.".......[ഖുറാന്‍ 7;171] മുഹമ്മദിനു സലാം പറയുന്ന കല്ലുകളെയും മരങ്ങളെയും ഹദീസില്‍ കാണാം. പാപങ്ങള്‍ വലിച്ചെടുത്തു കറുത്ത് പോയ സ്വര്‍ഗത്തില്‍ നിന്നും വന്ന ഹസരുല്‍ ഹസ്വദിനെ ചുംബിക്കുന്നതും ചെകുത്താനെ കല്ല്‌ കൊണ്ട് എറിഞ്ഞു "കര്‍മം " നടത്തുന്നതും ഇസ്ലാമിക ദൈവികാരാധനയിലെ മുഖ്യ ചടങ്ങുകളാണ്. സ്വന്തം മത പര്‍വതങ്ങളും കല്ലുകളും സംസാരിക്കുന്നതും പാടുന്നതും തീരുമാനങ്ങള്‍ എടുക്കാനുള്ള ബുദ്ധി കാണിക്കുന്നതിലും യാതൊരു അശാസ്ത്രീയതയും കാണാത്തവര്‍ അന്യ മതക്കാരന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നതില്‍ കാണിക്കുന്ന ആവേശം അപാരം തന്നെ.

ബാല പ്രസിദ്ധീകരണങ്ങളെപോലും നാണിപ്പിക്കുന്നതാണ് മത ഗ്രന്ഥങ്ങളിലെ ഇത്തരം കഥകളും അയുക്തിക വര്‍ണ്ണനകളും. എന്നാലും മതവക്താക്കള്‍ ഇവയെല്ലാം ശാസ്ത്രീയമെന്നു വാദിച്ചും പൊക്കി പിടിച്ചു നിര്‍ലജ്ജം വരുന്നത് കാണുമ്പോള്‍ സഹതപിക്കാനേ കഴിയൂ ...!!!

Thursday 7 February 2013

മകളെ ബലാല്‍സംഗം ചെയ്തു കൊല്ലല്‍, ഒരു  പിഴയടക്കേണ്ട കുറ്റം ...!!
സൗദി അറേബ്യയെ കുറിച്ച് ഒരക്ഷരം മിണ്ടി പോകരുത് ....!

സൗദി ഞങ്ങളുടെ പ്രവാചക ജന്മത്താല്‍ പവിത്രമാക്കപ്പെട്ട ആത്മീയ പ്രാധാന്യമുള്ള മണ്ണാണ് ( മണലാണ്‌ ), ദൈവിക ചൈതന്യ വിളയാടുന്ന പുണ്യ ഭൂമിയാണ്‌. അതിനേക്കാള്‍ എല്ലാം ഉപരിയായി അല്ലാഹു നിര്‍ദേശിച്ച, അല്ലാഹുവിന്റെ നിയമങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പിന്‍പറ്റുകയും നടപ്പിലാക്കുകയും ചെയ്യുന്ന, അഖില ലോകങ്ങള്‍ക്കും മാതൃകയാക്കാവുന്ന സത്യസന്ധതയുടെ ഏക ദുനിയാവാണ്.

ദൈവിക നിയമങ്ങളെന്ന പേരില്‍ കാടന്‍ നിയമങ്ങളെ അനുവര്‍ത്തിക്കുന്ന, ലോകത്തിലെ എല്ലാ കൊള്ളരുതായ്മകളും നിര്‍ലോഭം നടമാടുന്ന, സൗദി അറേബ്യ എന്ന പെട്രോ ഡോളറില്‍ കെട്ടി പടുത്ത രാഷ്ട്രതെകുറിച്ചു നമ്മുടെ ദൈവിക മനോരാജ്യ വക്താക്കളായ ഇസ്ലാമിസ്റ്റുകള്‍ പുലര്‍ത്തുന്ന കാഴപാടാണ് മുകളില്‍ പറഞ്ഞെതെല്ലാം . എവിടെ നീതി രാഹിത്യം, നീതിനിഷേധം കാണുന്നുവോ അപ്പോഴൊക്കെ നമ്മുടെ മനോരാജ്യക്കാര്‍ ആക്രോശിച്ചു കൊണ്ട് ചാടി വീഴും ......അതാ ആങ്ങോട്ടു നോക്കൂ .....ആ രാജ്യത്തെ, ആ രാജ്യത്തിന്റെ ആശയത്തെ പിന്‍പറ്റൂ .... അതാണ്‌ യഥാര്‍ത്ഥ മാര്‍ഗം. എന്നൊക്കെ വാചാലരാകാന്‍ പിന്നെ അധികം സമയം വേണ്ട.

നീതിരാഹിത്യം അങ്ങേയറ്റം കളിയാടുന്ന ഒരു രാഷ്ട്രമാണ് സൗദി അറേബ്യ എന്നത്, ആ രാഷ്ട്രത്തിന് മുന്‍പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാത്ത ഏതൊരു നിഷ്പക്ഷ മതികളും സമ്മതിക്കുന്ന സത്യം. മനുഷ്യാവകാശം എന്നത് ആ രാഷ്ട്രത്തെ സംബന്ധിച്ച് ചിന്തിക്കാനേ കഴിയാത്ത ഒരു തത്വ ശാസ്ത്രമാണ്. അവസര സമത്വമോ മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യമോ ഒന്നും ഈ രാഷ്ട്രം വക വെച്ച് കൊടുക്കില്ല. എല്ലാം ദൈവത്തില്‍ നിക്ഷിപ്തമായ തികഞ്ഞ "ഏകാധിപത്യ" സമ്പ്രദായം . എതിരഭിപ്രായക്കാരെ, കുറ്റവാളികളെ കടുത്ത ശിക്ഷകളിലൂടെ അടിച്ചമര്‍ത്തുന്ന സൌദിയുടെ ഇത്തരം നടപടികളും ശിക്ഷകളും ഫലപ്രദമാണോ ? അല്ലന്നു അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.

തികഞ്ഞ പര്‍ദാ വല്‍ക്കരണം നടപ്പിലാക്കുന്ന സൌദിയില്‍ നിന്നും കഴിഞ്ഞ കൊല്ലം 565 ബലാല്‍സംഗ  കേസുകള്‍ തന്നെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപെട്ടു. ( അനൗദ്യൊഗികം ഇതിനേക്കാള്‍ എത്രയോ ഇരട്ടി. കാരണം വഴിയെ കാണാം ) വളരെ കുറഞ്ഞ ജനസംഖ്യയുള്ള സൌദിയില്‍ മറ്റു രാഷ്ട്രങ്ങളിലെ ആളനുപാതികമായ കണക്കുകള്‍ വെച്ചു നോക്കുമ്പോള്‍ ഈ കണക്കു ഞെട്ടിക്കുന്നതാണ്. പര്‍ദ്ദ കൊണ്ടും ശിക്ഷകള്‍ കൊണ്ടും സ്ത്രീകള്‍ ഒട്ടു സുരക്ഷിതരല്ല എന്നാണു ഇത് തെളിയിക്കുന്നത്.

മനുഷ്യ മനസാക്ഷിയെ അങ്ങേയറ്റം നടുക്കുന്ന ഒരു സംഭവാണ്‌ കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ നിന്നും റിപ്പോര്‍ട് ചെയ്യപെട്ടത്‌, പ്രശസ്ത മതപണ്ഡിതനും പ്രഭാഷകനുമായ ഇമാം, ഷെയിക്ക് ഫഹ്യാന്‍ അല ഖാംദി ( Sheikh Fahyan Al -Ghamdi ) തന്റെ പിഞ്ചു കുഞ്ഞിനെ പലവട്ടം ലൈംഗിക സംപൂര്‍ത്തികരണത്തിന് വിധേയമാക്കി ചുട്ടു കൊന്നു. ആ പാവം കുഞ്ഞു പരദ ധരിക്കാത്തത് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് ? ആയിരിക്കാം, അവള്‍ പര്‍ദ്ദ ധരിച്ചു ഇരുമ്പ് മറക്കുള്ളില്‍ സൃഷ്ടിച്ച പിതാവ് പോലും കാണാതെ കഴിയെണ്ടിയിരുന്നു...! ദൈവം വിധിക്കുന്നു, അതിനു മുതിരാത്ത ആ സഹോദരി തെറ്റുകാരി തന്നെ ..!! ഈ പാതകത്തിന് ഈ നരാധമന് സൗദി ശരിയാ കോടതി വിധിച്ചതോ, കേവലം കുറച്ചു പണം കുട്ടിയുടെ ഉമ്മയും സ്വന്തം ഭാര്യയുമായ സ്ത്രീക്ക് നല്‍കുക...!!! എങ്ങനെയുണ്ട് ദൈവിക ശിക്ഷ ? ഇതാണ് ചെകുത്താനെ പോലും നാണിപ്പിക്കുന്ന ദൈവിക ശിക്ഷ. ഈ ദൈവിക ശിക്ഷകള്‍ അടങ്ങിയ ആശയ സംസ്ഥാപനത്തിന് വേണ്ടിയാണ് നമ്മുടെ ദൈവരാജ്യക്കാര്‍ ഘോര ഘോരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

ഇസ്ലാമിക നീതി നിയമങ്ങളനുസരിച്ച് ബലാല്‍സംഗം  ഒരു വലിയ പാതകമല്ല, നാല് സാക്ഷികള്‍ ഉണ്ടെങ്കില്‍ മാത്രമേ ദൈവിക കോടതിയില്‍ അതൊരു കുറ്റമാകുന്നുള്ളൂ. നാല് സാക്ഷികളില്ലാതെ ഈ കൃത്യത്തിനു കോടതിയില്‍ കേസിന് പോയാല്‍ ഇര പ്രതിയാക്കപ്പെട്ടും. അതുകൊണ്ട് തന്നെ ഔദ്യോഗികമായി റിപ്പോട്ട് ചെയ്യപ്പെടുന്ന കേസുകളെക്കാള്‍ വളരെയധികമാണ് റിപ്പോട്ട് ചെയ്യപെടാത്തവ. എന്നിട്ടും കേസുകളുടെ എണ്ണം 565 എന്നത് ദൈവിക ശിക്ഷകളുടെ പരിഹാസ്യത വെളിവാക്കുന്നു ...!!!

മതം മാനവവിരുദ്ധം, പ്രകൃതി വിരുദ്ധം  
മതം ഒരു മാനവ വിരുദ്ധ ആശയ പ്രസ്ഥാനമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് മാനവികവാദികള്‍ മതത്തെ അങ്ങേയറ്റം എതിര്‍ത്ത് പോരുന്നത്. എന്നാല്‍ മതങ്ങള്‍ മനുഷ്യര്‍ക്ക്‌ മാത്രമല്ല അത് ഉള്‍കൊള്ളുന്ന പ്രകൃതിയെ തന്നെ കാര്‍ന്നു തിന്നുന്ന ക്യാന്‍സരാണ്. 

പ്രകൃതിയുടെ സന്തുലനാവസ്തക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രമുഖ മതമാണ്‌ ഹൈന്ദവ മതം. തങ്ങളുടെ പ്രാകൃത അചാര- അനുഷ്ട്ടാനങ്ങളിലൂടെ ആ മതം പ്രകൃതിയെ കാലങ്ങളായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. മണ്ണും വിണ്ണും കാടും മേടും കുന്നുകളും വായുവും ജല സ്രോതസ്സുകളും മറ്റു ജീവ ജാലങ്ങളും ആ മതം കാരണം നിരന്തരം മലിനീകരിച്ചു കൊണ്ടിരിക്കുകയും നശിപ്പിക്കപെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു . ആരോ അവര്‍ക്ക് പതിച്ചു നല്‍കിയ ജന്മാവകാശം പോലെ...!!

കാശി വിശ്വനാഥ ക്ഷേത്രവുമായി ബന്ധപെട്ടു കിടക്കുന്ന ഹൈന്ദവാചാരങ്ങളുടെ ഫലമായി ഗംഗാനദി എത്രയോ കാലമായി മലിനമാണ്‌, മരണമടഞ്ഞവരുടെ മൃതശരീരം ഗംഗയില്‍ ഒഴുക്കിയാണ് ഇവിടെ മതം പ്രകൃതിയോടു ഐക്യപ്പെടുന്നത്. ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന മൃതശീരങ്ങള്‍ വഹിച്ചു നീങ്ങേണ്ടി വരുന്ന ഗംഗയുടെ പ്രാര്‍ത്ഥന ഈച്ചകളുടെ ആഘോഷ തിമിര്‍പ്പില്‍ ഒരു ദൈവവും കേള്‍ക്കുന്നുണ്ടാവില്ല ..!

കോടിക്കണക്കിനു വിശ്വാസ തിമിരം ബാധിച്ച ഭക്തര്‍ വന്നു പോകുന്ന ശബരിമല എന്ന കേരളത്തിലെ പുണ്യ വിപണന കേന്ദ്രം കാരണം പമ്പാനദിയും പരിസരങ്ങളും എന്നേ മലിനമാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മനുഷ്യ മലം പേറി ഒഴുകേണ്ടി വരുന്ന ഈ നദിയെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരും മറ്റു ജീവജാങ്ങളും അതിജീവനത്തിന്റെ പ്രയാണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. പുഞ്ചിരി തൂകി സ്വര്‍ണ്ണ കൊട്ടകയിലിരിക്കുന്ന അയ്യപ്പദൈവം, തന്റെ മലയുടെ താഴ്വാരങ്ങളിലെ ജനങ്ങളെ "മലം" എന്ന പുണ്യ പ്രസാദം നല്‍കി നിര്‍ലോഭം അനുഗ്രഹിക്കുന്നു.

പൊതു നിരത്തുകളും വഴിത്താരകളും കയ്യേറി നടത്തുന്ന പൊങ്കാലകള്‍, നദിയുമായി ബന്ധപെട്ടു ഹൈന്ദവര്‍ ആചരിക്കുന്ന പിതൃ തര്‍പ്പണം. ദേവീ- ദേവ പ്രീണനത്തിന് വേണ്ടി നടത്തുന്ന വെടിവഴിപാടുകള്‍, വെടിമരുന്ന് പ്രയോഗങ്ങള്‍, ബലികള്‍, ആനകളെ ഉപയോഗിച്ച് കൊണ്ടുള്ള എഴുന്നള്ളിപ്പുകള്‍ എല്ലാം ഹൈന്ദവ, പ്രകൃതിവിരുദ്ധ ആചാരങ്ങളും നടപടികളും ആണ്.
മാത്രമല്ല, ഇത്തരം ആചാരങ്ങള്‍ നടത്തി കയ്യേറി സ്ഥിരപ്പെടുത്തി വെച്ചിരിക്കുന്ന പൊതുമുതലുകള്‍ അന്യമത വിശ്വാസികല്‍ക്കോ അവരുടെ സംഘടനകള്‍ക്കോ ഉപയോഗപ്പെടുത്തുന്നത് പോലും ഇന്ന് ഈ അനുഷ്ട്ടാന മാടമ്പിമാര്‍ പൊറുക്കുന്നതല്ല. അതിനെതിരെ ഹര്‍ത്താലും ബന്ദും വരെ നടത്താന്‍ ഇത്തരക്കാര്‍ ഇന്ന് ധൈര്യം കാണിക്കുന്നു.

എല്ലാം കണ്ടും കേട്ടും നമ്മുടെ നീതിന്യായ- ഭരണകൂട സംവിധാനങ്ങള്‍ ഇത്തരത്തിലുള്ള ജൈവ വിരുദ്ധ പ്രക്രിയക്ക് വളം നല്‍കി പോരുന്നത്, രാഷ്ട്രം ഉയര്‍ത്തി പിടിക്കുന്ന മതേതര മൂല്ല്യ സങ്കല്പങ്ങലോടുള്ള കടുത്ത വെല്ലുവിളിയാണ്. ജീവന്‍ നിലനിര്‍ത്താനുള്ള അവകാശം മതക്കാരനില്‍ നിന്നും അനുവദിച്ചു കിട്ടേണ്ട ഈ കാലഘട്ടത്തില്‍, നാം പ്രതികരണശേഷി ഉപയോഗപ്പെടുത്താന്‍ മറന്നു പോകുന്നത് പ്രാകൃതത്വത്തോടുള്ള കീഴടങ്ങലും ഭീരുത്വവുമാണ്‌....... ...! .

ബ്രാഹ്മണഹിംസയും മാംസഭോജനവും ..!!
എല്ലാ പ്രാകൃത സമൂഹങ്ങളിലെയും പ്രധാന ദൈവിക ചടങ്ങായിരുന്നു ബലി. പ്രാചീന ഇന്‍ഡോ-ആര്യന്‍ സമൂഹത്തിലും ബലിയും യജ്ഞവുമെല്ലാം ബ്രാഹ്മണ കാര്‍മികത്വത്തില്‍ അനുഷ്ടിക്കപ്പെട്ടിരുന്നു. മനുഷ്യന്‍ മുതല്‍ പശു,പോത്ത്, ആട്, പക്ഷികലെല്ലാം യജ്ഞങ്ങളിലെയും യാഗങ്ങളിലെയും പ്രധാന ബലി ഇരകളായിരുന്നു. യാഗങ്ങള്‍ക്കും യജ്ഞങ്ങള്‍ക്കും ഇത്തരം നിഷ്ട്ടൂര ദൈവിക കൊലകള്‍ ബ്രാഹ്മണര്‍ക്ക് ശാസ്ത്രവിധി പ്രകാരം അനുവദനീയമെത്രേ ! ഇത്തരത്തില്‍ ബലിയര്‍പ്പിക്കപ്പെടിരുന്ന മൃഗങ്ങള്‍ നേരെ സ്വര്‍ഗംപൂകും എന്നും ആയിരുന്നു ബ്രാഹ്മണ്യം വിശ്വസിപ്പിച്ചിരുന്നത്.

1] യാഗത്തിന് വേണ്ടി ബ്രാഹ്മണര്‍ക്ക് ശാസ്ത്ര വിഹിതങ്ങളായ മൃഗങ്ങളെയും പക്ഷികളെയും കൊല്ലാവുന്നതാകുന്നു.[മനുസ്മൃതി:5;22]
2] യജ്ഞ നിര്‍വഹണത്തിന് വേണ്ടിയാണ് ബ്രഹ്മ്മാവിനാല്‍ സ്വയം മൃഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. യജ്ഞമാകട്ടെ സര്‍വ്വ ജഗതിന്റെയും മംഗളതിനായി ഭവിക്കുന്നു.അതിനാല്‍ യജ്ഞത്തിനു വേണ്ടിയുള്ള വധം വധമല്ല [ മനുസ്മൃതി 5;39 ]
3] ചരാചരാത്മകമായ ഈ ജഗത്തില്‍ വേദ വിഹിതമായ ഹിംസയെ അഹിംസ തന്നെയാണെന്ന് വേണം കരുതാന്‍. എന്തെന്നാല്‍ വേദത്തില്‍ നിന്നാണല്ലോ ധര്‍മം പ്രകാശിക്കുന്നത്.[മനുസ്മൃതി 5;44]

പിതൃക്കളുടെ പ്രീതിക്കായി അനുഷ്ടിച്ചിരുന്ന ചടങ്ങായിരുന്ന ശ്രാദ്ധം, ഹൈന്ദവ മതത്തിലെ വര്‍ണ്ണങ്ങളെ പോലെ തന്നെ മരിച്ചരുടെ ആത്മാക്കള്‍ക്കും വര്‍ണ്ണങ്ങള്‍ കല്‌പ്പിക്കപ്പെട്ടിരുന്നു. അതാതു വര്‍ണ്ണക്കാരുടെ ആത്മാക്കള്‍ അതാതു പേരുകളില്‍ അറിയപ്പെടുന്നു [ആത്മാവിനും ജാതി ...!!] ബ്രാഹ്മണരുടെ പിതൃക്കള്‍ സോമാപന്മാര്‍,ക്ഷത്രിയന്റെത് ഹവിര്‍ഭുക്കുകള്‍ ,വൈശ്യന്റെതു ആജ്യപന്മാര്‍, ശൂദ്രരുടെത് സുകാലികള്‍... എല്ലാ ആത്മാക്കളുടെയും തൃപ്തിക്ക് വേണ്ടിയുള്ള കാര്‍മ്മികനായി നിയോഗിക്കപ്പെട്ടിരുന്നത് ബ്രാഹ്മണനായിരുന്നു. ഈ ശ്രാദ്ധ കര്‍മങ്ങളിലെ വിഭവങ്ങളില്‍ പ്രധാന വിഭവം മാംസം തന്നെയായിരുന്നു. ആത്മാവിനൊപ്പം ബ്രാഹ്മണനും ഈ വിഭവങ്ങളുടെ പങ്കുപറ്റി.

1] വാള മുതലായ മീനിന്റെ മാംസം നല്‍കിയാല്‍ രണ്ടു മാംസവും മാനിറച്ചി നല്‍കിയാല്‍ മൂന്നു മാംസവും ചെമ്മരിയാടിന്റെ ഇറച്ചി കൊണ്ട് നാല് മാസവും പക്ഷി മാംസം കൊണ്ട് അഞ്ചു മാസവും പിതൃക്കള്‍ തൃപ്തി കൊള്ളുന്നതാണ്.
2] കോലാടിന്റെ ഇറച്ചി ആറ് മാംസം, പുള്ളി മാനിന്റെ മാംസം ഏഴുമാസം,കറുത്ത മാനിന്റെ മാംസം എട്ടു മാസം,വന്‍ കരിമാനിന്റെ ഇറച്ചി കൊണ്ട് ഒന്‍പതു മാസവും പിതൃക്കള്‍ തൃപ്തരാകും.
3] കാട്ടു പന്നി, പോത്ത് മാംസം പത്തുമാസം, മുയല്‍ ആമ പതിനൊന്നു മാസം പിതൃക്കള്‍ക്ക് ശാന്തി ലഭിക്കും.
4] മുതുക്കന്‍ വെള്ളാടിന്റെ മാംസം നല്‍കിയാല്‍ പന്ത്രണ്ടു സംവത്സരം പിതൃക്കള്‍ തൃപ്തരായി. [ മനുസ്മൃതി :3:268 മുതല്‍ 271 വരെയുള്ള ശ്ലോകങ്ങള്‍]]) 0]} ]

ഇത്തരത്തിലുള്ള മൂഡ വിശ്വാസങ്ങളെല്ലാം ജനങ്ങളില്‍ പ്രചരിപ്പിച്ച്‌ ബ്രാഹ്മണന്‍ യഥേഷ്ട്ട മാംസ ഭോജനം നടത്തുകയും അതുകൊണ്ട് വീട് പുലര്‍ത്തുകയും ചെയ്തിരുന്നു. വിശ്വാസ ചൂഷണത്തിന്റെ ഇരകളില്‍ ഇതെല്ലാം അവരുടെ കടമയും കര്‍ത്തവ്യവും വിധിയുമായി ചാര്‍ത്തികൊടുത്തുള്ള ഈ പ്രക്രിയ, ബുദ്ധ കാലഘട്ടം വരെ ബ്രാഹ്മണന്‍ തുടരുകയും ബുദ്ധന്‍ ഇത്തരം ഹിംസയെ അതിനിശിതമായി വിമര്‍ശിക്കുകയും എതിര്‍ക്കുന്നതുവരെയും ബ്രാഹ്മണന്‍ തന്റെ മാംസ ഭോജനം നടത്തിയതിനു ചരിത്രവും ഹൈന്ദവ ഗ്രന്ഥങ്ങളും സാക്ഷ്യം വഹിക്കുന്നു.

Wednesday 23 January 2013

യാഥാസ്ഥികത്വത്തില്‍ നിന്ന് പുരോഗമനത്തിലേക്കുള്ള   ദൂരം രണ്ടിഞ്ചു...!! 
മതങ്ങളായാലും രാഷ്ട്രീയ പ്രസ്ഥാനങ്ങളായാലും മറ്റ് ഏതുതരം സംഘടനകളായാലും അവ സ്ത്രീകളോട് സ്വീകരിക്കുന്ന ലിന്ഗപരമായ നയത്തെ അടിസ്ഥാനമാക്കി പ്രസ്തുത പ്രസ്ഥാനത്തിന്റെ പുരോഗമനത്തെ അളക്കാം , ഇസ്ലാമിലെ പുരോഗമനവാദികളെന്നു അവകാശപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ സ്ത്രീ സമീപനം എന്താണ് ..? തീര്‍ച്ചയായും അതിന്റെ പുരോഗമനം എന്നുപറയുന്നത്, സ്ത്രീയുടെ മൂക്കിനും കണ്ണിനും ഇടയിലുള്ള രണ്ടിഞ്ചു ദൂരം അല്ലങ്കില്‍ മുഖം മുഴുവന്‍ കാണുന്ന ആറിഞ്ചു ദൂരം മാത്രമാണ് ....!! വര്‍ധിച്ചു വരുന്ന സ്ത്രീ അതിക്രമങ്ങളെ ചെറുക്കുന്നതിന് ഈയിടെ ജമായത്തെ ഇസ്ലാമി, ജസ്റ്റീസ് വര്‍മ്മ കമ്മറ്റി മുന്‍പാകെ വെച്ച നിര്‍ദേശങ്ങള്‍ ആ പ്രസ്ഥാനം എത്രത്തോളം പുരോഗമനമാണെന്ന് വിളിച്ചോതുന്നു, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുള്ള പഠനം ഒഴിവാക്കുക, സ്ത്രീകളെ മാന്യമായി വസ്ത്രം ധരിപ്പിക്കുക , അവിവാഹിതര്‍ ജോലി സ്ഥലത്ത് അടുത്ത് ഇടപഴകുന്നത് അനുവദിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങലാണ് ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെച്ചത്. യാഥാസ്ഥികരായ സുന്നികളെ പോലും നാണിപ്പിക്കുന്നതാണ് പലപ്പോഴും ജമാത്തിന്റെ പുരോഗമനം.
മരം മുറിക്കാന്‍ മരത്തിന്റെ അനുവാദം 
നിങ്ങളാരെങ്കിലും മരങ്ങള്‍ വെട്ടി മുറിക്കുമ്പോള്‍ മരങ്ങളോട് അനുവാദം ചോദിക്കാറുണ്ടോ ....? ഇല്ലങ്കില്‍ ഇനിയെങ്കിലും അനുമതി വാങ്ങണം, അനുവാദം കിട്ടി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മരം മുറിക്കാം.എങ്ങനെയാണ് മരത്തില്‍ നിന്നും മരത്തെ കൊല്ലാനുള്ള അനുവാദം കിട്ടുക ..? കാറ്റടിക്കുന്ന സമയത്ത് മരത്തിന്റെ ചില്ലകള്‍ തലകുലുക്കി സമ്മതിക്കും.....!!

എംടിയുടെ സര്‍ഗ തൂലികയില്‍ പിറന്ന മനോഹരമായ ഒരു അഭ്രകാവ്യമാണ് പെരുന്തച്ചന്‍, വടക്കന്‍ വീരഗാഥയെ പോലുള്ള മറ്റൊരു മിത്തിന്റെ മനോഹര പുനരാഖ്യാനം, ഈ ചിത്രം കണ്ടവര്‍ക്ക് ഓര്‍മയുണ്ടാകും ക്ഷേത്ര നിര്‍മ്മിതിക്ക് വേണ്ടി മരം മുറിക്കുമ്പോള്‍, മരത്തിനോട് അനുവാദം വാങ്ങണമെന്ന പരാമര്‍ശം. എന്നാല്‍ ഇത്തരം മൂഡ ആചാരങ്ങള്‍ കഥകളോ ഐതിഹ്യങ്ങലോ അല്ല, യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്‌ തന്നെയാണെന്ന് ഈയടുത് തൃശ്ശൂര്‍ -പാലക്കാട് അതിര്‍ത്തിയിലെ ഒരു "ഊര്" സന്ദര്‍ശിച്ചപ്പോഴാണ് മനസിലായത്, പേരില്‍ തന്നെ പഴമയുള്ള ഈ ഗ്രാമത്തിലെ പ്രശസ്ത ക്ഷേത്രം അഗ്നിദേവനങ്ങു നക്കി തുടച്ചു, അഗ്നിക്കുണ്ടോ അമ്പലവും ദൈവവും ...!!? ഇപ്പോള്‍ പുനരുദ്ധാരനമാണ്, ദൈവത്തിനു സംഭാവന വേണം...! ഇതിന്റെ ഭാഗമായി ആവശ്യം വന്ന മരങ്ങള്‍ മുറിക്കുന്ന ചടങ്ങുകള്‍ ഫെക്സ് ബോഡില്‍ ഊരില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, അതിലെ ചിത്രങ്ങളാണ് ചുവടെ പോസ്റ്റിലുള്ളത്. ( ഇങ്ങനെ മുറിച്ച മരത്തിന്റെ ഭാഗങ്ങള്‍ കാശ് കൊടുത്തു വിശ്വാസികള്‍ക്ക് സംഭാവന നല്കാം, അതിനുള്ള അറിയിപ്പാണ് ബോഡില്‍ പ്രധാനമായും ഉള്ളത്.)

ഇത്തരം മരമണ്ടന്‍ ആചാരങ്ങള്‍ നിലനിര്‍ത്തി കൊണ്ട് എത്ര എത്ര ഇത്തികണ്ണികളാണ് ജീവിച്ചു വരുന്നത് ...!!

Saturday 12 January 2013

നിങ്ങളുടെ വിശ്വാസ പങ്കാളികള്‍ 
വിശ്വാസികള്‍ക്കിടയിലെ പഴക്കമുള്ള തര്‍ക്കങ്ങളിലൊന്നാണ് ദൈവം ഏകമാണോ ബഹുവാണോ എന്നത്. ചിലര്‍ക്ക് ദൈവം ഏകമാനെങ്കില്‍ ചിലര്‍ക്ക് ത്രിത്വമാണ് അതുമല്ലങ്കില്‍ മറ്റു ചിലര്‍ക്ക് അതിനേക്കാള്‍ ബഹുവാണ്, പൊതുസമൂഹത്തില്‍ ഏകദൈവര്‍ ബഹു ദൈവകരെക്കാള്‍ ശേഷ്ട്ടത അവകാശപ്പെടാരുമുണ്ട്. കാരണം ദൈവാല്‍സിക്യം പല "മഹാന്മാ"രും സാഹിത്യകാരന്മാരും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തങ്ങളുടെ സൃഷ്ടികളിലൂടെ തെളിയിച്ചിട്ടുണ്ട്, അവരുടെ അഭിപ്രായത്തില്‍ , എല്ലാം ഒന്നുതന്നെയാണ് വിവിധ പേരുകളില്‍ അറിയപ്പെടുന്നു, വിളിക്കുന്നു, ആരാധിക്കുന്നു എന്നൊക്കെ ഉള്ളൂ എന്നാണു . ആ അഭിപ്രായങ്ങള്‍ക്ക് സമൂഹം കൂടുതല്‍ വിലമതിക്കുന്നതുകൊണ്ട് മറ്റേതു ദൈവങ്ങളെക്കാള്‍ ഏക ദൈവത്തിനു കൂടുതല്‍ സ്വീകാര്യതയും കിട്ടുന്നു . എന്തായാലും ഏതു വിധത്തിലായാലും ഒരു ഏക ദൈവവിശ്വാസിക്ക് ഒരിക്കലും അവന്റെ ഏക ദൈവത്തില്‍ മാത്രം വിശ്വസിച്ചാല്‍ പോര, അവനു അവന്റെ തന്നെ ദൈവം സൃഷ്ട്ടിച്ച മറ്റനേകം വിചിത്ര ജീവികളെയും, അദൃശ്യശക്തികളെ കൂടി വിശ്വസിക്കേണ്ടിയിരിക്കുന്നു എന്നാല്‍ മാത്രമേ അവന്റെ വിശ്വാസം പൂര്‍ണ്ണമാകൂ ....!! അപ്പോള്‍ മാത്രമേ അവനു അവന്റെ ദൈവത്തിന്റെ നിലനില്‍പ്പ് മറ്റു ദൈവങ്ങള്‍ക്കിടയില്‍ സ്ഥിരികരിക്കാനാവൂ . ദൈവമുണ്ടെങ്കില്‍ ചെകുത്താനുമുണ്ട് ചെകുത്താനില്ലങ്കില്‍ ദൈവമില്ല . ചുരുക്കത്തില്‍ ഏക ദൈവത്തിന്റെ അടിസ്ഥാനം ബഹുത്വവിശ്വാസമാണ് , മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏകദൈവ വിശ്വാസത്തിനു ബഹുത്വതെക്കാള്‍ സങ്കീര്‍ണ്ണമായ മറ്റനേകം ശാഖകളും ഉപശാഖകളും ഉണ്ട്.

ദൈവിക അസ്ഥിത്വം ഇങ്ങനെ ചെകുത്താനെയും മറ്റു വിചിത്ര ജീവികളും ശക്തികളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ട് തന്നെ സ്വതന്ത്രമായി ചിന്തിക്കുന്ന, കാര്യ കാരണ ബന്ധങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ ഒരു വിശ്വാസിയാകണമെങ്കില്‍ കുറച്ചൊന്നുമല്ല പ്രയാസപ്പെടേണ്ടി വരുന്നത്, അവനു അവന്റെ തലച്ചോറിനെ തന്നെ നിര്‍ജീവമാക്കി ഇത്തരം മൂഡ വിശ്വാസങ്ങള്‍ക്ക് മുന്‍പില്‍ ചിന്താശേഷിയെ അടിയറവെക്കേണ്ടി വരുന്നു. അതിനു കഴിയുന്നവര്‍ക്കെല്ലാം "വിശ്വാസം" എന്ന മലിന ജല വാഹിനിലൂടെ ഒഴുകാം. അതിനു പ്രയാസമില്ല, ഓര്‍ക്കുക, ഒഴുക്കിനെതിരെ നീന്താന്‍ അല്‍പ്പം പ്രയാസം തന്നെയാണ്.....!!!

Thursday 10 January 2013

അടിയുടുപ്പിന്റെ കാര്യത്തിലും ദൈവിക നിഷ്കര്‍ഷ ...!!
എല്ലാ മതങ്ങളും തങ്ങളുടെ മതം ആധുനികമെന്നും പരിഷ്കൃതമെന്നും ഒക്കെ അവകാശപ്പെടാരുണ്ടെങ്കിലും സത്യത്തില്‍ എല്ലാമതങ്ങളും പ്രാകൃതതത്തിന്റെ അനുധാവനമാണ്. ഇതിന്റെ എച്ചിലവഷിഷ്ട്ടങ്ങളെ യഥേഷ്ട്ടം ഇന്നും എല്ലാമതങ്ങളിലും പ്രത്യക്ഷമായി തന്നെ കാണാം. കേവല സൃഷ്ടികളായ മനുഷ്യരുടെ വാസ്തധാരണത്തില്‍ പോലും ദൈവങ്ങള്‍ സ്വാധീനം ചെലുതുന്നുവെന്നതു ചില "നഗ്ന"സത്യങ്ങള്‍ വെളിപ്പെടുത്തുന്നു . ഹൈന്ദവ ക്ഷേത്രങ്ങളില്‍ പ്രവേശനത്തിന് ഭക്തര്‍ക്ക്‌ ഷര്‍ട്ട്‌ പാടില്ല, പാന്റു പാടില്ല, സ്ത്രീകള്‍ക്ക് ചുരിദാര്‍,ജീന്‍സ് തുടങ്ങിയ വസ്ത്രങ്ങള്‍ പാടില്ല എന്നൊക്കെയാണ് നിബന്ധന . കാര്‍, മൊബൈല്‍ , കംബുട്ടെര്‍ തുടങ്ങിയ എല്ലാ ആധുനിക സൌകര്യങ്ങളെയും ഉപയോഗപ്പെടുത്തുന്ന പല വേദ പണ്ടിതന്മാരെയും സ്വാമിമാരെയും .........നന്തമാരെയും ഇന്നും കാണുന്നത് ഷര്‍ട്ടിനു പകരം മേല്‍മുണ്ട്‌ മാത്രം ധരിച്ചു കൊണ്ടാണ്. അതിലേറെ കഷ്ട്ടമാണ് ദൈവങ്ങള്‍ക്ക് പൂജാവൃത്തി ചെയ്യുന്നവരുടെത്, കോണകം ഉടുത്ത്, അത് സുതാര്യമാക്കി പൂജാവിധികള്‍ ചെയ്യാവൂ എന്നെത്രേ അവര്‍ക്കുള്ള നിഷ്കര്‍ഷ ..!!. പൊതുവെ നഗ്നതാ പ്രദര്‍ശകരായിരുന്ന ഹൈന്ദവ ദൈവങ്ങളെ നിര്‍ബന്ധിച്ചു വസ്ത്രമുടുപ്പിച്ചത് രാജാ രവിവര്‍മയെ പോലുള്ള പ്രമുഖ ചിത്രകാരന്മാര്‍ ആണ്. എന്നാല്‍ ആ ദൈവങ്ങള്‍ ഇപ്പോഴും ഇച്ചിക്കുന്നതു തന്റെ ഭക്തര്‍ വേണ്ടവിതം വസ്ത്രധാരണം നടത്തികൂട എന്നുതന്നെ ..! ദൈവം ഒരു വസ്ത്രവിരോധിയായി സ്വയം പ്രഖ്യാപിക്കുന്നു. ഈനാമ്പെച്ചിയുടെ...........കൂട്ട് പഴഞ്ചൊല്ല് പറഞ്ഞു സ്വയം തരം താഴുന്നില്ല .

അടിവസ്ത്ര വിരോധം ഹൈന്ദവ ദൈവങ്ങളുടെ മാത്രം കുത്തകയല്ല,അല്ലാഹുവും അടിവസ്ത്രങ്ങളോട് അത്ര അനുഭാവം കാണിക്കുന്നവനല്ല. ഹജ്ജു വേളയില്‍ അടിവസ്ത്രം പാടില്ലന്നത്രേ പുള്ളിയുടെ നിബന്ധന. ചില കാര്യങ്ങളിലെങ്കിലും ദൈവങ്ങള്‍ക്ക് ഐക്യമുണ്ടെന്ന സത്യം പറയാതിരിക്കാനാവില്ല ...!!

ഹനുമാനും സുലൈമാനും 
ഹൈന്ദവ മിതോളജിയിലെ ഒരു ദൈവിക പരിവേഷമുള്ള കഥാപാത്രമാണ് ഹനുമാന്‍, ( ആഞ്ജനേയന്‍)) ])}) കാറ്റിന്റെ പുത്രന്‍, തീവ്ര രാമ ഭക്തനായ ഹനുമാന്‍ രാമായണത്തിലെ ഒരു പ്രധാന കഥാപാത്രം കൂടിയാണ്. സൂര്യന്‍ പഴമാണെന്ന് തെറ്റിധരിച്ചു സൂര്യന് നേരെ ചാടിയവനാണ് ഹനുമാന്‍, മറവി രോഗം കലശലായുള്ള ഹനുമാന്‍ ഒരിക്കല്‍ ലക്ഷ്മണന് ചികിത്സക്ക് മരുന്നിനായി ഹിമാലയത്തില്‍ പോവുകയും മരുന്നിന്റെ പേര് മറന്നത് കാരണം ഔഷധ സസ്യങ്ങലടങ്ങിയ മല തന്നെ പറിച്ചെടുത്തു പോന്നു. അത്രയേറെ കരുത്തനാണ് ഹനുമാന്‍, ജന്തുക്കലുമായും മനുഷ്യരുമായുമൊക്കെ ആശയ വിനിമയം നടത്താന്‍ കഴിവുള്ള ഹനുമാന്‍, രാമാ - രാവണ യുദ്ധത്തില്‍ പ്രാധാന്ന്യമര്‍ഹിക്കുന്ന പങ്കു വഹിച്ചിട്ടുണ്ട്‌, ഗതാഗത സൌകര്യമില്ലാതിരുന്ന ലങ്കയിലേക്ക് പറന്നു പോയി ലങ്ക നഗരം ചുട്ടു ചാമ്പലാക്കി, സീതയെ കണ്ടെത്തി അവരെ രക്ഷിക്കുന്നതിനു രാമനെ സഹായിച്ച ഹനുമാന്‍, ഹൈന്ദവ വിശ്വാസാചാരങ്ങള്‍ പ്രകാരം ശക്തിയുടെ പര്യായമായും ദൈവമായും ആരാധിക്കപ്പെടുന്നു.

ഇത്തരം കഥകള്‍ അന്യമത വിശ്വാസികള്‍ക്ക് വിശ്വസനീയമാണോ ..? പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക്‌ ..? ഇല്ല, അവരെ സംബന്ധിച്ച് ഇതെല്ലാം പരിഹാസ്യമായ കെട്ടുകഥകളാണ്, അവിശ്വസിക്കേണ്ട കുഫറുകളാണ് ..! പിന്‍പറ്റാനാവാത്ത ശിര്‍ക്കാണ്‌ ..!! എന്നാല്‍ ഈ സംഭവങ്ങളെല്ലാം തന്നെ ചെയ്തത് ഒരു സുലൈമാനും അത് തങ്ങളുടെ ഗ്രന്ഥത്തില്‍ പരാമര്ശിച്ചതും ആണെങ്കിലോ ..? തീര്‍ച്ചയായും അവര്‍ അന്ഗീകരിക്കും വിശ്വസിക്കും ..!! ഖുറാനില്‍ ഇത്തരത്തില്‍ വല്ല കഥാപാത്രവും ഉണ്ടോ ..? ഉണ്ട്, സുലൈമാന്‍ നബി, ബൈബിളില്‍ പറയുന്ന കിംഗ്‌ സോളമന്‍, ബൈബിളിലെ രാജാവ് മുസ്ലിങ്ങക്ക് പ്രവാചകനാണ്‌.., പക്ഷികളോടും മൃഗങ്ങളോടും കൃമി കീടങ്ങലോടും സംസാരിക്കാന്‍ കഴിവുള്ള ആളാണ്‌ സുലൈമാന്‍, പിശാചുകളും ജിന്നുകളും സുലൈമാന്റെ പരിചാരകരായിരുന്നു, ഇവര്‍ അടങ്ങിയ സേന വിഭാഗവും സുലൈമാനുണ്ടായിരുന്നു. ഒരിക്കല്‍ സുലൈമാന്റെ മോതിരം പിശാചു കട്ടെടുത്തു, ഭാര്യമാരെ സ്വന്തമാക്കി, ദിവസങ്ങളോളം നാട് ഭരിച്ചു, പിന്നീട് കടലില്‍ ചാടിയ പിശാചിന്റെ വിരലിലെ സുലൈമാന്റെ മോതിരം, ഒരു മീന്‍ വിഴുങ്ങി, മുക്കുവര്‍ പിടിച്ച രണ്ടു മീനുകള്‍ സുലൈമാന് കൊടുക്കുകയും അതില്‍ ഒരു മീന്‍ സുലൈമാന് വെട്ടി കീറിയപ്പോള്‍ അദ്ദേഹത്തിന് തന്റെ മോതിരം തിരിച്ചു കിട്ടുകയും ചെയ്തു ...! എത്ര വിശ്വസനീയം !! മാത്രമല്ല കാറ്റിനെ പോലും നിയന്ത്രിക്കാനും കാറ്റിനോട് സംസാരിക്കാനും കഴിവുള്ളവനായിരുന്നു സുലൈമാന്‍., സുലൈമാന്റെ മായാ വിലാസങ്ങള്‍ വേറെയും ഖുറാനില്‍ കാണാം. ഹനുമാന്‍ ചെയ്തത് വിശ്വസിക്കാത്തവര്‍ അതു സുലൈമാന്‍ ചെയ്‌താല്‍ വിശ്വസിക്കും ...!!! പാറ ഒട്ടകത്തിനു ജന്മം നല്കിയതും പ്രതിമ മൂക്രയിടുന്നതും ഇടി അല്ലാഹുവിനെ സ്തുതിക്കുന്നതും പര്‍വ്വതങ്ങള്‍ കീര്‍ത്തനം ചൊല്ലുന്നതും മുഹമ്മദു നിശാഗമനം നടത്തുന്നതും ആകാശത്തിലെ പറവകള്‍ കല്ലുകള്‍ ഉപയോഗിച്ച് യുദ്ധം ചെയ്യുന്നതുമെല്ലാം ഖുറാനില്‍ വ്യക്തമാക്കപ്പെടുന്നു . ജിന്ന്- ആണും പെണ്ണും, മുസ്ലിമും ജിന്നും അമുസ്ലിം ജിന്നും ഇഫ്‌ഫ്രീത്, മലക്ക്,ഹൂറികള്‍, തുടങ്ങിയ വിചിത്ര ജീവികള്‍ കൊണ്ടും സംബുഷ്ട്ടമാണ് ഖുറാന്‍..

എല്ലാ മതഗ്രന്ഥങ്ങളും കഥകള്‍ കൊണ്ട് നിറഞ്ഞതാണ്‌, കഥകളെ ഒരിക്കലും യുക്തിയുടെ മാനദണ്ഡം ഉപയോഗിച്ച് അളന്നു വിമര്‍ശിക്കുന്നത് ശരിയും യുക്തിയും അല്ല, അവയെല്ലാം കഥകളുടെ ഒരു സ്പിരിറ്റില്‍ ഉള്‍കൊണ്ടാല്‍ എല്ലാവര്ക്കും ( യുക്തിവാദികള്‍ക്ക് പോലും ) ആസ്വാദ്യകരമാണ്, പക്ഷെ വിശ്വാസികളെ സംബന്ധിച്ച് ഇവയൊന്നും കഥകളായി അന്ഗീകരിക്കില്ല. അവര്‍ക്കിതെല്ലാം പരമമായ സത്യം.!! എന്നാല്‍ ഇതിനു സമാനമായ മറ്റു മതക്കാരുടെ വിശ്വാസങ്ങളെല്ലാം കെട്ടുകഥകളും ...!!! അതുകൊണ്ട് തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ക്കുവേണ്ടി യുക്തിവാദികള്‍ക്ക് സമയം കളയേണ്ടിയും വരുന്നു.
 

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി 
പിതാ രക്ഷതി കൌമാരേ,ഭര്തോ രക്ഷതി യൗവ്വനെ, പുത്രോ രക്ഷതി വാര്‍ദ്ധക്ക്യേ, ന സ്ത്രീ സ്വാതന്ത്ര മര്‍ഹതി ' ....ഹിന്ദുത്വവാദികളുടെ ഭരണഘടനാ ശില്‍പ്പിയായ മനുവേട്ടന്‍ പണ്ടെങ്ങോ തന്റെ "സ്മൃതി"യില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു മൂക്ക് കയറിടാന്‍ പറഞ്ഞ വാക്ക്യങ്ങലാണിത് ..! മനുവേട്ടാ, മനുവേട്ടന് അഭിമാനിക്കാം പണ്ടെന്നോ താങ്കള്‍ പറഞ്ഞ ആപ്ത വാക്ക്യം ഈ സൈബര്‍ യുഗത്തിലും കാക്കി ട്രൌസര്‍ ശിഷ്യര്‍ ശിരസിലെറ്റി നടക്കുന്നു ..!!അങ്ങയുടെ ഈ യഥാര്‍ത്ഥ പിന്‍ഗാമികളെ കുറിച്ചോര്‍ത്തു താങ്കള്‍ക്കു അഭിമാനിക്കാം..! മാത്രമല്ല ഈ കാര്യത്തില്‍ താങ്കളുടെ ശിഷ്യര്‍ തനിച്ചല്ല, താങ്കള്‍ പറഞ്ഞതു തന്നെ മറ്റൊരു കിതാബിലൂടെ പറഞ്ഞ യഥാര്‍ത്ഥ പടച്ചോന്റെ യഥാര്‍ത്ഥ പിന്‍ഗാമികളും അവരുടെ നേതാവായ അപൂര്‍വ്വ സിദ്ധികളുള്ള കാര്‍ക്കൂന്തല്‍ മൊല്ലാക്കയും കൂട്ടിനുണ്ട് . നമുക്കൊരേ താളത്തിലും ഈണത്തിലും ദിക്കിറു പാടാം.

Sunday 6 January 2013

ഭഗവതിയുടെ ഇഷ്ട്ട വഴിപാടു  വെടിവഴിപാട് 
കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള മിക്കവാറും ഭഗവതി ക്ഷേത്രങ്ങളില്‍ ( ഭഗവതി = സ്ത്രീ ദൈവം ) ഭവതി പ്രീതിക്കായി നടത്തപ്പെടുന്ന ഒരു വഴിപാടാണ് വെടിവഴിപാടു. ഭഗതിക്കു ഇഷ്ട്ടപെട്ട വഴിപാടെത്രേ വെടിവഴിപാടു. കര്‍ണ്ണപുടങ്ങള്‍ പൊട്ടുമാറുച്ചതിലുള്ള വഴിപാട് കേട്ടങ്കിലെ ബധിരകളായ ഭഗവതി സംതൃപ്തി അടഞ്ഞു അനുഗ്രഹിക്കുകയൊല്ലൂ. മാത്രമല്ല ഭഗവതിയെ പ്രീതിപ്പെടുത്താനുള്ള വെടിയുടെ വ്യത്യസ്ത കാറ്റഗറി തന്നെ നിലവിലുണ്ട് . കുടുംബ പ്രശ്ന പരിഹാരം, ബന്ധുജന പ്രശ്നം മാത്രമല്ല ചൈനക്കാര്‍ കണ്ടെത്തിയ വെടി മരുന്ന്, ഒരു ശത്രുസംഹാര വെടിയിലൂടെ വേണമങ്കില്‍ ചൈനക്ക് നേരെ തന്നെ ഉപയോഗപ്പെടുത്താം. വേറെ പരിഹാരമാര്‍ഗം തേടേണ്ട കാര്യമേ ഉദിക്കുന്നില്ല. മനുഷ്യ ജീവിതത്തിലെ സ്വാഭാവിക പ്രശ്നങ്ങളും "വിഘ്ന"ങ്ങളും കേവലം ഒരു തേങ്ങ ദൈവത്തിന്റെ പേരില്‍ എറിഞ്ഞുടച്ചു പരിഹരിക്കാമെന്നുള്ള മഹാ കണ്ടെത്തലിന്റെ ക്രെടിറ്റും ലോകത്ത് മറ്റുള്ളവര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ല. കണ്ടുപിടുത്തങ്ങളുടെ പട്ടികയിലേക്ക് കേരളത്തിന്റെ സംഭാവന ..!! ഒരാള്‍ക്ക്‌ പത്തു വീതം എറിഞ്ഞുടക്കാനുള്ള തേങ്ങയും അതുപോലെതന്നെ വെടി പൊട്ടിക്കാനുള്ള വെടിമരുന്നും നമ്മുടെ നാട്ടിലുണ്ടായിട്ടും ഇത്തരം മഹാ കണ്ടെത്തലിലൂടെ കേരളം നേരിടുന്ന പ്രശ്നങ്ങളും വിഘ്നങ്ങളും ഈ മഹാ കണ്ടെത്തല്‍ പിന്‍ഗാമികളായ ഭക്ത കൂപ മണ്ടൂകങ്ങള്‍ ഒന്ന് പരിഹരിച്ചെങ്കില്‍ ....!!
പണ്ഡിത മതം 
പുരോഹിതന്മാര്‍, മതപണ്ഡിതന്മാര്‍ ഇവരിലൂടെയാണ് എല്ലാ മതങ്ങളും വ്യാഖ്യാനിക്കപ്പെടുന്നത്, മതകാര്യങ്ങളില്‍ അഗാത പാണ്ടിത്യമുള്ളവരാണ് മതപണ്ഡിതന്മാര്‍., അതുകൊണ്ട് തന്നെ അവര്‍ പറയുന്നത് വിശ്വസിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. ഇതാ ചില പ്രഗല്‍ഭ പണ്ഡിതന്മാര്‍..
ദൈവമുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരവും തെളിവും 
ദൈവങ്ങള്‍ ഒരുപാടുണ്ട്, ഏതു ദൈവമാണ് യഥാര്‍ത്ഥ ദൈവം ..? യഥാര്‍ത്ഥ ദൈവം തീര്‍ച്ചയായും തെളിയിക്കപ്പെട്ട ദൈവം തന്നെ, ഏതു ദൈവമാണ് തെളിയിക്കപ്പെട്ടത് ..?? തെളിയിക്കപ്പെട്ടത് ഞങ്ങളുടെ മാത്രം ദൈവം. എങ്ങനെയാണ് നിങ്ങളുടെ ദൈവം തെളിയിക്കപ്പെട്ടത് ..? ഞങ്ങളുടെ ദൈവം ഞങ്ങളുടെ ഗ്രന്ഥത്തിലൂടെ തെളിയിക്കപ്പെട്ട സത്യം, ഞങ്ങളുടെ ഗ്രന്ഥത്തില്‍ വ്യക്തമായി പറയുന്നു ഞങ്ങളുടെ ദൈവം സത്യമാണെന്ന്, നിങ്ങളുടെ ദൈവം കള്ള ദൈവം, നിങ്ങളുടെ തെളിവുകള്‍ നുണ ...!!!
മത രാഷ്ട്രീയ വിഷവിത്തുകള്‍ 
പൊളിറ്റിക്കല്‍ ഹിന്ദൂയിസത്തിന്റെയും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയും രണ്ടു വിഷവിത്തുകളാണ് വരുണ്‍ ഗാന്ധിയും അക്ബരുദ്ദീന്‍ ഒവൈസിയും. കഴിഞ്ഞ തന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടക്കാന് വരുണ്‍ ഗാന്ധിയുടെ അങ്ങേയറ്റം മതേതര വിരുദ്ധവും വര്‍ഗീയതയും നിറഞ്ഞ വാക്കുകള്‍ വിസര്‍ജിക്കപ്പെട്ടത്‌, "ഒരൊറ്റ മുസ്ലിമിന്റെ കൈകളും ഹിന്ദുവിന് നേരെ ഉയരാന്‍ പാടില്ലന്നും ഉയര്‍ന്നാല്‍ ആ കൈകള്‍ വെച്ചെക്കില്ലന്നും മുസ്ലിങ്ങലെല്ലാം പാകിസ്ഥാനിലേക്ക് പോകണമെന്നും" എന്നായിരുന്നു അത് , ആ ദരിദ്ര ഫക്കീറിന്റെ കൂടെയുള്ള "ഗാന്ധി" എന്ന വിശേഷണം മലിനമാക്കുന്ന ഇദ്ദേഹത്തെ വന്‍ ഭൂരിപക്ഷത്തിലാണ് പ്രജകള്‍ വിജയിപ്പിച്ചത്. ഹിന്ദൂയിസതിന്റെ സമര്‍ത്ഥമായ രാഷ്ട്രീയ പ്രയോഗവല്‍ക്കരണം വരുണിനെ തുണച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പേ മോഡി പിന്തുടരുന്നു വരുന്ന രീതിശാസ്ത്രം ഒരിക്കല്‍ കൂടി മതേതരത്വ ഇന്ത്യയില്‍ വിജയം കണ്ടു .

അക്ബരുദ്ദീന്‍ ഒവൈസി "ഓള്‍ ഇന്ത്യ മജിലിസ് ഈ ഇതിഹാദു അല്‍ മുസ്ലിമിന്‍"ന്റെ ( All India Majlis-e Ittihad al-Muslimin ) വക്താവും ഹൈദരാബാദില്‍ നിന്നുള്ള MLA യുമായ ഇദ്ദേഹത്തിനു ഹിന്ദുക്കളെ മുഴുവന്‍ നാമാവശേഷമാക്കുകയാണ് ലക്‌ഷ്യം...! ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ കണ്ണടച്ചാല്‍ നിമിഷങ്ങള്‍ക്കകം അത് പൂര്‍ത്തികരിച്ച് തരാം എന്നാണു പുള്ളി പറയുന്നത്. തസ്ലീമാക്കെതിരെയും രുഷ്ദിക്കെതിരെയും സ്വന്തം മരണ വാറണ്ടുകള്‍, ഫത്‌വകള്‍) ) ഇറക്കിയിട്ടുള്ള മഹാനാണ് ഇദ്ദേഹം. ഇത്രയധികം വിഭാഗീയ ചിന്താഗതി വെച്ച് പുലര്‍ത്തുകയും അത് സമൂഹത്തിലേക്കു കടത്തിവിട്ടു ഭിന്നിപ്പുണ്ടാക്കി വര്‍ഗീയ താല്പര്യ സംസ്ഥാപനത്തിന് ശ്രമിക്കുകയും ചെയ്യുന്ന ഇത്തരം വിഷ ജന്തുക്കളെ മതേതര ഇന്ത്യ എങ്ങനെ, എന്തിനു ചുമക്കുന്നു ..? ഇന്ത്യന്‍ ഭരണഘടനയോടുള്ള എല്ലാ ബഹുമാനവും മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് തന്നെ സംശയിച്ചു പോകുന്നു, ഏതു എരപ്പകള്‍ക്കും മതത്തിന്റെ മേലങ്കിയണിഞ്ഞു വന്നാല്‍ എന്ത് മാനവ വിരുദ്ധമായ തെമ്മാടിത്തരവും പറയാമെന്ന അവസ്ഥാ വിശേഷതെയാണോ ജനാതിപത്യ- മതേതരരാഷ്ട്ര വ്യവസ്ഥിതി കൊണ്ട് ഉദ്ദേശിക്കപെടുന്നത് !!? ഇവിടെ മതത്തിനാണോ, മതേതരത്തിനാണോ പ്രാമുഖ്യം ..?