Thursday 7 February 2013

മകളെ ബലാല്‍സംഗം ചെയ്തു കൊല്ലല്‍, ഒരു  പിഴയടക്കേണ്ട കുറ്റം ...!!
സൗദി അറേബ്യയെ കുറിച്ച് ഒരക്ഷരം മിണ്ടി പോകരുത് ....!

സൗദി ഞങ്ങളുടെ പ്രവാചക ജന്മത്താല്‍ പവിത്രമാക്കപ്പെട്ട ആത്മീയ പ്രാധാന്യമുള്ള മണ്ണാണ് ( മണലാണ്‌ ), ദൈവിക ചൈതന്യ വിളയാടുന്ന പുണ്യ ഭൂമിയാണ്‌. അതിനേക്കാള്‍ എല്ലാം ഉപരിയായി അല്ലാഹു നിര്‍ദേശിച്ച, അല്ലാഹുവിന്റെ നിയമങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പിന്‍പറ്റുകയും നടപ്പിലാക്കുകയും ചെയ്യുന്ന, അഖില ലോകങ്ങള്‍ക്കും മാതൃകയാക്കാവുന്ന സത്യസന്ധതയുടെ ഏക ദുനിയാവാണ്.

ദൈവിക നിയമങ്ങളെന്ന പേരില്‍ കാടന്‍ നിയമങ്ങളെ അനുവര്‍ത്തിക്കുന്ന, ലോകത്തിലെ എല്ലാ കൊള്ളരുതായ്മകളും നിര്‍ലോഭം നടമാടുന്ന, സൗദി അറേബ്യ എന്ന പെട്രോ ഡോളറില്‍ കെട്ടി പടുത്ത രാഷ്ട്രതെകുറിച്ചു നമ്മുടെ ദൈവിക മനോരാജ്യ വക്താക്കളായ ഇസ്ലാമിസ്റ്റുകള്‍ പുലര്‍ത്തുന്ന കാഴപാടാണ് മുകളില്‍ പറഞ്ഞെതെല്ലാം . എവിടെ നീതി രാഹിത്യം, നീതിനിഷേധം കാണുന്നുവോ അപ്പോഴൊക്കെ നമ്മുടെ മനോരാജ്യക്കാര്‍ ആക്രോശിച്ചു കൊണ്ട് ചാടി വീഴും ......അതാ ആങ്ങോട്ടു നോക്കൂ .....ആ രാജ്യത്തെ, ആ രാജ്യത്തിന്റെ ആശയത്തെ പിന്‍പറ്റൂ .... അതാണ്‌ യഥാര്‍ത്ഥ മാര്‍ഗം. എന്നൊക്കെ വാചാലരാകാന്‍ പിന്നെ അധികം സമയം വേണ്ട.

നീതിരാഹിത്യം അങ്ങേയറ്റം കളിയാടുന്ന ഒരു രാഷ്ട്രമാണ് സൗദി അറേബ്യ എന്നത്, ആ രാഷ്ട്രത്തിന് മുന്‍പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാത്ത ഏതൊരു നിഷ്പക്ഷ മതികളും സമ്മതിക്കുന്ന സത്യം. മനുഷ്യാവകാശം എന്നത് ആ രാഷ്ട്രത്തെ സംബന്ധിച്ച് ചിന്തിക്കാനേ കഴിയാത്ത ഒരു തത്വ ശാസ്ത്രമാണ്. അവസര സമത്വമോ മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യമോ ഒന്നും ഈ രാഷ്ട്രം വക വെച്ച് കൊടുക്കില്ല. എല്ലാം ദൈവത്തില്‍ നിക്ഷിപ്തമായ തികഞ്ഞ "ഏകാധിപത്യ" സമ്പ്രദായം . എതിരഭിപ്രായക്കാരെ, കുറ്റവാളികളെ കടുത്ത ശിക്ഷകളിലൂടെ അടിച്ചമര്‍ത്തുന്ന സൌദിയുടെ ഇത്തരം നടപടികളും ശിക്ഷകളും ഫലപ്രദമാണോ ? അല്ലന്നു അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.

തികഞ്ഞ പര്‍ദാ വല്‍ക്കരണം നടപ്പിലാക്കുന്ന സൌദിയില്‍ നിന്നും കഴിഞ്ഞ കൊല്ലം 565 ബലാല്‍സംഗ  കേസുകള്‍ തന്നെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപെട്ടു. ( അനൗദ്യൊഗികം ഇതിനേക്കാള്‍ എത്രയോ ഇരട്ടി. കാരണം വഴിയെ കാണാം ) വളരെ കുറഞ്ഞ ജനസംഖ്യയുള്ള സൌദിയില്‍ മറ്റു രാഷ്ട്രങ്ങളിലെ ആളനുപാതികമായ കണക്കുകള്‍ വെച്ചു നോക്കുമ്പോള്‍ ഈ കണക്കു ഞെട്ടിക്കുന്നതാണ്. പര്‍ദ്ദ കൊണ്ടും ശിക്ഷകള്‍ കൊണ്ടും സ്ത്രീകള്‍ ഒട്ടു സുരക്ഷിതരല്ല എന്നാണു ഇത് തെളിയിക്കുന്നത്.

മനുഷ്യ മനസാക്ഷിയെ അങ്ങേയറ്റം നടുക്കുന്ന ഒരു സംഭവാണ്‌ കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ നിന്നും റിപ്പോര്‍ട് ചെയ്യപെട്ടത്‌, പ്രശസ്ത മതപണ്ഡിതനും പ്രഭാഷകനുമായ ഇമാം, ഷെയിക്ക് ഫഹ്യാന്‍ അല ഖാംദി ( Sheikh Fahyan Al -Ghamdi ) തന്റെ പിഞ്ചു കുഞ്ഞിനെ പലവട്ടം ലൈംഗിക സംപൂര്‍ത്തികരണത്തിന് വിധേയമാക്കി ചുട്ടു കൊന്നു. ആ പാവം കുഞ്ഞു പരദ ധരിക്കാത്തത് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് ? ആയിരിക്കാം, അവള്‍ പര്‍ദ്ദ ധരിച്ചു ഇരുമ്പ് മറക്കുള്ളില്‍ സൃഷ്ടിച്ച പിതാവ് പോലും കാണാതെ കഴിയെണ്ടിയിരുന്നു...! ദൈവം വിധിക്കുന്നു, അതിനു മുതിരാത്ത ആ സഹോദരി തെറ്റുകാരി തന്നെ ..!! ഈ പാതകത്തിന് ഈ നരാധമന് സൗദി ശരിയാ കോടതി വിധിച്ചതോ, കേവലം കുറച്ചു പണം കുട്ടിയുടെ ഉമ്മയും സ്വന്തം ഭാര്യയുമായ സ്ത്രീക്ക് നല്‍കുക...!!! എങ്ങനെയുണ്ട് ദൈവിക ശിക്ഷ ? ഇതാണ് ചെകുത്താനെ പോലും നാണിപ്പിക്കുന്ന ദൈവിക ശിക്ഷ. ഈ ദൈവിക ശിക്ഷകള്‍ അടങ്ങിയ ആശയ സംസ്ഥാപനത്തിന് വേണ്ടിയാണ് നമ്മുടെ ദൈവരാജ്യക്കാര്‍ ഘോര ഘോരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

ഇസ്ലാമിക നീതി നിയമങ്ങളനുസരിച്ച് ബലാല്‍സംഗം  ഒരു വലിയ പാതകമല്ല, നാല് സാക്ഷികള്‍ ഉണ്ടെങ്കില്‍ മാത്രമേ ദൈവിക കോടതിയില്‍ അതൊരു കുറ്റമാകുന്നുള്ളൂ. നാല് സാക്ഷികളില്ലാതെ ഈ കൃത്യത്തിനു കോടതിയില്‍ കേസിന് പോയാല്‍ ഇര പ്രതിയാക്കപ്പെട്ടും. അതുകൊണ്ട് തന്നെ ഔദ്യോഗികമായി റിപ്പോട്ട് ചെയ്യപ്പെടുന്ന കേസുകളെക്കാള്‍ വളരെയധികമാണ് റിപ്പോട്ട് ചെയ്യപെടാത്തവ. എന്നിട്ടും കേസുകളുടെ എണ്ണം 565 എന്നത് ദൈവിക ശിക്ഷകളുടെ പരിഹാസ്യത വെളിവാക്കുന്നു ...!!!

മതം മാനവവിരുദ്ധം, പ്രകൃതി വിരുദ്ധം  
മതം ഒരു മാനവ വിരുദ്ധ ആശയ പ്രസ്ഥാനമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് മാനവികവാദികള്‍ മതത്തെ അങ്ങേയറ്റം എതിര്‍ത്ത് പോരുന്നത്. എന്നാല്‍ മതങ്ങള്‍ മനുഷ്യര്‍ക്ക്‌ മാത്രമല്ല അത് ഉള്‍കൊള്ളുന്ന പ്രകൃതിയെ തന്നെ കാര്‍ന്നു തിന്നുന്ന ക്യാന്‍സരാണ്. 

പ്രകൃതിയുടെ സന്തുലനാവസ്തക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രമുഖ മതമാണ്‌ ഹൈന്ദവ മതം. തങ്ങളുടെ പ്രാകൃത അചാര- അനുഷ്ട്ടാനങ്ങളിലൂടെ ആ മതം പ്രകൃതിയെ കാലങ്ങളായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. മണ്ണും വിണ്ണും കാടും മേടും കുന്നുകളും വായുവും ജല സ്രോതസ്സുകളും മറ്റു ജീവ ജാലങ്ങളും ആ മതം കാരണം നിരന്തരം മലിനീകരിച്ചു കൊണ്ടിരിക്കുകയും നശിപ്പിക്കപെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു . ആരോ അവര്‍ക്ക് പതിച്ചു നല്‍കിയ ജന്മാവകാശം പോലെ...!!

കാശി വിശ്വനാഥ ക്ഷേത്രവുമായി ബന്ധപെട്ടു കിടക്കുന്ന ഹൈന്ദവാചാരങ്ങളുടെ ഫലമായി ഗംഗാനദി എത്രയോ കാലമായി മലിനമാണ്‌, മരണമടഞ്ഞവരുടെ മൃതശരീരം ഗംഗയില്‍ ഒഴുക്കിയാണ് ഇവിടെ മതം പ്രകൃതിയോടു ഐക്യപ്പെടുന്നത്. ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന മൃതശീരങ്ങള്‍ വഹിച്ചു നീങ്ങേണ്ടി വരുന്ന ഗംഗയുടെ പ്രാര്‍ത്ഥന ഈച്ചകളുടെ ആഘോഷ തിമിര്‍പ്പില്‍ ഒരു ദൈവവും കേള്‍ക്കുന്നുണ്ടാവില്ല ..!

കോടിക്കണക്കിനു വിശ്വാസ തിമിരം ബാധിച്ച ഭക്തര്‍ വന്നു പോകുന്ന ശബരിമല എന്ന കേരളത്തിലെ പുണ്യ വിപണന കേന്ദ്രം കാരണം പമ്പാനദിയും പരിസരങ്ങളും എന്നേ മലിനമാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മനുഷ്യ മലം പേറി ഒഴുകേണ്ടി വരുന്ന ഈ നദിയെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരും മറ്റു ജീവജാങ്ങളും അതിജീവനത്തിന്റെ പ്രയാണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. പുഞ്ചിരി തൂകി സ്വര്‍ണ്ണ കൊട്ടകയിലിരിക്കുന്ന അയ്യപ്പദൈവം, തന്റെ മലയുടെ താഴ്വാരങ്ങളിലെ ജനങ്ങളെ "മലം" എന്ന പുണ്യ പ്രസാദം നല്‍കി നിര്‍ലോഭം അനുഗ്രഹിക്കുന്നു.

പൊതു നിരത്തുകളും വഴിത്താരകളും കയ്യേറി നടത്തുന്ന പൊങ്കാലകള്‍, നദിയുമായി ബന്ധപെട്ടു ഹൈന്ദവര്‍ ആചരിക്കുന്ന പിതൃ തര്‍പ്പണം. ദേവീ- ദേവ പ്രീണനത്തിന് വേണ്ടി നടത്തുന്ന വെടിവഴിപാടുകള്‍, വെടിമരുന്ന് പ്രയോഗങ്ങള്‍, ബലികള്‍, ആനകളെ ഉപയോഗിച്ച് കൊണ്ടുള്ള എഴുന്നള്ളിപ്പുകള്‍ എല്ലാം ഹൈന്ദവ, പ്രകൃതിവിരുദ്ധ ആചാരങ്ങളും നടപടികളും ആണ്.
മാത്രമല്ല, ഇത്തരം ആചാരങ്ങള്‍ നടത്തി കയ്യേറി സ്ഥിരപ്പെടുത്തി വെച്ചിരിക്കുന്ന പൊതുമുതലുകള്‍ അന്യമത വിശ്വാസികല്‍ക്കോ അവരുടെ സംഘടനകള്‍ക്കോ ഉപയോഗപ്പെടുത്തുന്നത് പോലും ഇന്ന് ഈ അനുഷ്ട്ടാന മാടമ്പിമാര്‍ പൊറുക്കുന്നതല്ല. അതിനെതിരെ ഹര്‍ത്താലും ബന്ദും വരെ നടത്താന്‍ ഇത്തരക്കാര്‍ ഇന്ന് ധൈര്യം കാണിക്കുന്നു.

എല്ലാം കണ്ടും കേട്ടും നമ്മുടെ നീതിന്യായ- ഭരണകൂട സംവിധാനങ്ങള്‍ ഇത്തരത്തിലുള്ള ജൈവ വിരുദ്ധ പ്രക്രിയക്ക് വളം നല്‍കി പോരുന്നത്, രാഷ്ട്രം ഉയര്‍ത്തി പിടിക്കുന്ന മതേതര മൂല്ല്യ സങ്കല്പങ്ങലോടുള്ള കടുത്ത വെല്ലുവിളിയാണ്. ജീവന്‍ നിലനിര്‍ത്താനുള്ള അവകാശം മതക്കാരനില്‍ നിന്നും അനുവദിച്ചു കിട്ടേണ്ട ഈ കാലഘട്ടത്തില്‍, നാം പ്രതികരണശേഷി ഉപയോഗപ്പെടുത്താന്‍ മറന്നു പോകുന്നത് പ്രാകൃതത്വത്തോടുള്ള കീഴടങ്ങലും ഭീരുത്വവുമാണ്‌....... ...! .

ബ്രാഹ്മണഹിംസയും മാംസഭോജനവും ..!!
എല്ലാ പ്രാകൃത സമൂഹങ്ങളിലെയും പ്രധാന ദൈവിക ചടങ്ങായിരുന്നു ബലി. പ്രാചീന ഇന്‍ഡോ-ആര്യന്‍ സമൂഹത്തിലും ബലിയും യജ്ഞവുമെല്ലാം ബ്രാഹ്മണ കാര്‍മികത്വത്തില്‍ അനുഷ്ടിക്കപ്പെട്ടിരുന്നു. മനുഷ്യന്‍ മുതല്‍ പശു,പോത്ത്, ആട്, പക്ഷികലെല്ലാം യജ്ഞങ്ങളിലെയും യാഗങ്ങളിലെയും പ്രധാന ബലി ഇരകളായിരുന്നു. യാഗങ്ങള്‍ക്കും യജ്ഞങ്ങള്‍ക്കും ഇത്തരം നിഷ്ട്ടൂര ദൈവിക കൊലകള്‍ ബ്രാഹ്മണര്‍ക്ക് ശാസ്ത്രവിധി പ്രകാരം അനുവദനീയമെത്രേ ! ഇത്തരത്തില്‍ ബലിയര്‍പ്പിക്കപ്പെടിരുന്ന മൃഗങ്ങള്‍ നേരെ സ്വര്‍ഗംപൂകും എന്നും ആയിരുന്നു ബ്രാഹ്മണ്യം വിശ്വസിപ്പിച്ചിരുന്നത്.

1] യാഗത്തിന് വേണ്ടി ബ്രാഹ്മണര്‍ക്ക് ശാസ്ത്ര വിഹിതങ്ങളായ മൃഗങ്ങളെയും പക്ഷികളെയും കൊല്ലാവുന്നതാകുന്നു.[മനുസ്മൃതി:5;22]
2] യജ്ഞ നിര്‍വഹണത്തിന് വേണ്ടിയാണ് ബ്രഹ്മ്മാവിനാല്‍ സ്വയം മൃഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. യജ്ഞമാകട്ടെ സര്‍വ്വ ജഗതിന്റെയും മംഗളതിനായി ഭവിക്കുന്നു.അതിനാല്‍ യജ്ഞത്തിനു വേണ്ടിയുള്ള വധം വധമല്ല [ മനുസ്മൃതി 5;39 ]
3] ചരാചരാത്മകമായ ഈ ജഗത്തില്‍ വേദ വിഹിതമായ ഹിംസയെ അഹിംസ തന്നെയാണെന്ന് വേണം കരുതാന്‍. എന്തെന്നാല്‍ വേദത്തില്‍ നിന്നാണല്ലോ ധര്‍മം പ്രകാശിക്കുന്നത്.[മനുസ്മൃതി 5;44]

പിതൃക്കളുടെ പ്രീതിക്കായി അനുഷ്ടിച്ചിരുന്ന ചടങ്ങായിരുന്ന ശ്രാദ്ധം, ഹൈന്ദവ മതത്തിലെ വര്‍ണ്ണങ്ങളെ പോലെ തന്നെ മരിച്ചരുടെ ആത്മാക്കള്‍ക്കും വര്‍ണ്ണങ്ങള്‍ കല്‌പ്പിക്കപ്പെട്ടിരുന്നു. അതാതു വര്‍ണ്ണക്കാരുടെ ആത്മാക്കള്‍ അതാതു പേരുകളില്‍ അറിയപ്പെടുന്നു [ആത്മാവിനും ജാതി ...!!] ബ്രാഹ്മണരുടെ പിതൃക്കള്‍ സോമാപന്മാര്‍,ക്ഷത്രിയന്റെത് ഹവിര്‍ഭുക്കുകള്‍ ,വൈശ്യന്റെതു ആജ്യപന്മാര്‍, ശൂദ്രരുടെത് സുകാലികള്‍... എല്ലാ ആത്മാക്കളുടെയും തൃപ്തിക്ക് വേണ്ടിയുള്ള കാര്‍മ്മികനായി നിയോഗിക്കപ്പെട്ടിരുന്നത് ബ്രാഹ്മണനായിരുന്നു. ഈ ശ്രാദ്ധ കര്‍മങ്ങളിലെ വിഭവങ്ങളില്‍ പ്രധാന വിഭവം മാംസം തന്നെയായിരുന്നു. ആത്മാവിനൊപ്പം ബ്രാഹ്മണനും ഈ വിഭവങ്ങളുടെ പങ്കുപറ്റി.

1] വാള മുതലായ മീനിന്റെ മാംസം നല്‍കിയാല്‍ രണ്ടു മാംസവും മാനിറച്ചി നല്‍കിയാല്‍ മൂന്നു മാംസവും ചെമ്മരിയാടിന്റെ ഇറച്ചി കൊണ്ട് നാല് മാസവും പക്ഷി മാംസം കൊണ്ട് അഞ്ചു മാസവും പിതൃക്കള്‍ തൃപ്തി കൊള്ളുന്നതാണ്.
2] കോലാടിന്റെ ഇറച്ചി ആറ് മാംസം, പുള്ളി മാനിന്റെ മാംസം ഏഴുമാസം,കറുത്ത മാനിന്റെ മാംസം എട്ടു മാസം,വന്‍ കരിമാനിന്റെ ഇറച്ചി കൊണ്ട് ഒന്‍പതു മാസവും പിതൃക്കള്‍ തൃപ്തരാകും.
3] കാട്ടു പന്നി, പോത്ത് മാംസം പത്തുമാസം, മുയല്‍ ആമ പതിനൊന്നു മാസം പിതൃക്കള്‍ക്ക് ശാന്തി ലഭിക്കും.
4] മുതുക്കന്‍ വെള്ളാടിന്റെ മാംസം നല്‍കിയാല്‍ പന്ത്രണ്ടു സംവത്സരം പിതൃക്കള്‍ തൃപ്തരായി. [ മനുസ്മൃതി :3:268 മുതല്‍ 271 വരെയുള്ള ശ്ലോകങ്ങള്‍]]) 0]} ]

ഇത്തരത്തിലുള്ള മൂഡ വിശ്വാസങ്ങളെല്ലാം ജനങ്ങളില്‍ പ്രചരിപ്പിച്ച്‌ ബ്രാഹ്മണന്‍ യഥേഷ്ട്ട മാംസ ഭോജനം നടത്തുകയും അതുകൊണ്ട് വീട് പുലര്‍ത്തുകയും ചെയ്തിരുന്നു. വിശ്വാസ ചൂഷണത്തിന്റെ ഇരകളില്‍ ഇതെല്ലാം അവരുടെ കടമയും കര്‍ത്തവ്യവും വിധിയുമായി ചാര്‍ത്തികൊടുത്തുള്ള ഈ പ്രക്രിയ, ബുദ്ധ കാലഘട്ടം വരെ ബ്രാഹ്മണന്‍ തുടരുകയും ബുദ്ധന്‍ ഇത്തരം ഹിംസയെ അതിനിശിതമായി വിമര്‍ശിക്കുകയും എതിര്‍ക്കുന്നതുവരെയും ബ്രാഹ്മണന്‍ തന്റെ മാംസ ഭോജനം നടത്തിയതിനു ചരിത്രവും ഹൈന്ദവ ഗ്രന്ഥങ്ങളും സാക്ഷ്യം വഹിക്കുന്നു.